ഇസ്ലാമാബാദ്: 1999ല്‍ ഇന്ത്യക്കെതിരേ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. പ്രതിരോധദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്ഥാന്‍ സൈനികര്‍ക്ക് പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു.
“പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസ്സിലാക്കുന്നു. 1948, 1965, 1971 വർഷങ്ങളിൽ ആകട്ടെ, അല്ലെങ്കില്‍ 1999ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്‌ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു” -മുനീര്‍ പറഞ്ഞു.
ഇതാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കവേ ഒരു പാകിസ്ഥാന്‍ സൈനിക മേധാവി സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീര്‍ഘകാലമായി പാകിസ്ഥാൻ മുന്നോട്ടു വെച്ചിരുന്ന വാദം.
1999 മെയ് മുതൽ ജൂലൈ വരെ നടന്ന കാർഗിൽ യുദ്ധത്തിൽ ജമ്മു കാശ്‌മീരിലെ കാർഗിൽ ജില്ലയിലെ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തേക്ക് പാകിസ്ഥാൻ സൈന്യം നുഴഞ്ഞു കയറുകയായിരുന്നു. ഓപ്പറേഷൻ വിജയ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ സൈനിക നടപടി നുഴഞ്ഞുകയറ്റക്കാരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാക്കി. സൈന്യം തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുക മാത്രമല്ല, പിന്നീട് ഇന്ത്യൻ സൈന്യം കൈമാറിയ സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്‌തിരുന്നു.
ബിജെപിയുടെ പ്രതികരണം
“ഭീകരവാദത്തിലും കാർഗിൽ യുദ്ധത്തിലും പാകിസ്ഥാൻ്റെ പങ്ക് പരസ്യമായിരുന്നു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനും അത് അംഗീകരിച്ചു. എന്നാൽ കോൺഗ്രസും നാഷണൽ കോൺഫറൻസ് പോലുള്ള സഖ്യകക്ഷികളും ഇപ്പോഴും പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് വാദിക്കുന്നു.” -ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെ അവർ ചോദ്യം ചെയ്യുന്നു. മോദി വിരോധത്തിൻ്റെ പേരിൽ. അവർ യഥാർത്ഥത്തിൽ രാജ്യത്തോട് വിരോധം പുലർത്തുകയാണ്. അവർ നിൽക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല, കുടുംബത്തിന് വേണ്ടിയാണ്.” -അദ്ദേഹം പറഞ്ഞു.
എക്‌സ് പോസ്റ്റിലെ പ്രസക്‌ത ഭാഗം:



