ആരാധകരെ നിരാശരാക്കിക്കൊണ്ട് അലൻ വാക്കറുടെ ഹൈദരബാദിലെ സംഗീത നിശ റദ്ദാക്കി. ഒക്ടോബർ 20ന് നടത്താനിരുന്ന സംഗീത പരിപാടിയാണ് റദ്ദാക്കിയിരുന്നത്. തങ്ങളുടെ പ്രിയ ഗായകനെ നേരിൽ കാണാനും പരിപാടികൾ ആസ്വദിക്കാനും കാത്തിരുന്ന ആരാധകരെ സംബന്ധിച്ച് പരിപാടി റദ്ദാക്കിയെന്ന പ്രഖ്യാപനം വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ സംഗീതോത്സവമായ സൺബേണിനൊപ്പം സംഘടിപ്പിച്ച ഒരു പ്രധാന ടൂറിൻ്റെ ഭാഗമായിരുന്നു അദ്ദേഹത്തിൻ്റെ ഷോ. അലൻവാക്കറിൻ്റെ പരിപാടി പ്രഖ്യാപിച്ചതോടെ ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റുപോയത്.
1000 രൂപ മുതൽ 4 ലക്ഷത്തിൻ്റെ വിഐപി ടിക്കറ്റുകൾ വരെ അതിവേഗത്തിൽ വിറ്റുതീർന്നു. അവിസ്മരീണയായ ആ സംഗീത രാത്രി അടിച്ചുപൊളിക്കാനായി അക്ഷരമായി കാത്തിരുന്ന ആരാധകരെ ഈ വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
ലഹരി വസ്തുക്കളുടെ ദുരുപയോഗവും മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് അലൻ വാക്കർ 2022ലും 2023ലും നടത്തിയ മുൻകാല സംഭവങ്ങൾ അവലോകനം ചെയ്‌ത ശേഷമാണ് പോലീസ് തീരുമാനം എടുത്തത്.
മുൻകാല സംഭവങ്ങളിൽ നിന്നുള്ള ആശങ്കകളും ട്രാഫിക് വിഭാഗം ഉയർത്തിയ ഗതാഗത പ്രശ്നങ്ങളും പരിഗണിച്ചാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സൈബരാബാദ് പോലീസ് കമ്മീഷണർ അവിനാഷ് മൊഹന്തി വിശദീകരിച്ചു.
പരിപാടി റദ്ദാക്കിയതോടെ നിരവധി ആരാധകരാണ് ഇപ്പോൾ തങ്ങളുടെ ടിക്കറ്റിൻ്റെ റീഫണ്ടിനെ കുറിച്ച് ചോദിക്കുന്നത്. ടിക്കറ്റ് വിൽപന കൈകാര്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ BookMyShow, റീഫണ്ടുകൾ ഇതിനകം തന്നെ പ്രോസസ് ചെയ്‌തു കൊണ്ടിരിക്കുകയാണെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ആരാധകർക്ക് ഏഴുമുതൽ പത്ത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം കൊച്ചിയിലെ ബോൾഗാട്ടി പാലസൽ നടന്ന അലൻ വാക്കറുടെ സംഗീത പരിപാടിയ്ക്കിടെ മൊബൈൽ ഫോണുകൾ കൂട്ടത്തോടെ മോഷണം പോയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഒരാഴ്‌ചയിലേറെയായ തിരച്ചിലിനൊടുവിൽ ഡൽഹിയിൽ നിന്നാണ് മൂന്ന് പ്രതികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇവർ മോഷ്ടിച്ച 20ഓളം മൊബൈലുകൾ പൊലീസ് കണ്ടെടുത്തു.
ഫോണുകളുടെ ഐഎംഇഐ നമ്പരുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. മോഷണം പോയ എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ നമ്പരുകൾ പോലീസിൻ്റെ കൈവശമുണ്ട്.