സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോ വിമാന താവളത്തിലേക്ക് പോകുന്ന ‘വിമാനത്തിൽ ബോംബ് ഇടുക’, ‘അമേരിക്കക്ക് മരണം, ട്രംപിന് മരണം’, ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചു പറയുന്ന വൈറൽ വീഡിയോയിൽ കാണുന്ന അഭയ് നായകിനെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കി. വൈറൽ വീഡിയോയിലെ സ്ക്രീൻ ഷോട്ടിൽ അഭയ് നായക് വിമാനത്തിന് ഉള്ളിൽ മുദ്രാവാക്യം വിളിക്കുന്നത് കാണാം.
ഇംഗ്ലണ്ടിലെ ലൂട്ടണിൽ നിന്ന് ഞായറാഴ്‌ച രാവിലെ ഗ്ലാസ്‌ഗോയിലേക്കുള്ള ഈസി ജെറ്റ് വിമാനത്തിൽ കുഴപ്പമുണ്ടാക്കിയതിന് 41 കാരനായ നായക്കിന് എതിരെ കേസെടുത്തു.
വീഡിയോയിൽ സഹയാത്രികർ നായിക്കിനെ കീഴടക്കുന്നത് കാണാം. വിമാനം ഗ്ലാസ്‌ഗോ വിമാന താവളത്തിൽ ലാൻഡ് ചെയ്‌തതിന് ശേഷം നായിക്കിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്‌തു. വൈറൽ വീഡിയോയിൽ രണ്ട് യാത്രക്കാർ നായിക്കിനെ നേരിടുകയും വിമാനത്തിൻ്റെ തറയിൽ അദ്ദേഹത്തെ തടഞ്ഞു നിർത്തുകയും ചെയ്യുന്നതായി കാണിക്കുന്നു.
പൈസ്ലി ഷെരീഫ് കോടതിയിൽ തിങ്കളാഴ്‌ച ഹാജരാക്കിയ നായിക്കിനെതിരെ ആക്രമണം, വിമാനത്തിൻ്റെയും അതിനുള്ളിൽ ഉള്ളവരുടെയും സുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്കോട്ട്ലൻഡിൽ ആയിരുന്നപ്പോഴാണ് സംഭവം.
‘വിമാന യാത്രക്ക് ശേഷം തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും അഭയ് നായകിനെതിരെ തീവ്രവാദ കുറ്റം ചുമത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു,’ -ബിബിസി റിപ്പോർട്ട് ചെയ്‌തു.



