ജൂൺ 12ന് ഉണ്ടായ ഭീകരമായ എയർ ഇന്ത്യ വിമാന അപകടത്തിൽ ബന്ധുക്കളെ നഷ്‌ടപ്പെട്ട ഇന്ത്യയിലെയും യുകെയിലെയും കുറഞ്ഞത് 65 കുടുംബങ്ങളെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ ബീസ്ലി അലനെ നിയമിച്ചു.
നിയമ സ്ഥാപനത്തിൻ്റെ വ്യോമയാന അഭിഭാഷകനായ മൈക്ക് ആൻഡ്രൂസ് വഡോദര നഗരത്തിലേക്ക് വരുന്നതിന് മുമ്പ് അഹമ്മദാബാദിലെ മേഘാനിനഗർ പ്രദേശത്തെ അപകടസ്ഥലം സന്ദർശിച്ചു. അവിടെ അദ്ദേഹം ഇരകളുടെ ചില കുടുംബാംഗങ്ങളെ കണ്ടു.
വെള്ളിയാഴ്‌ച ഇവിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിൻ്റെ കണ്ടെത്തലുകളെ ആശ്രയിച്ച് കുടുംബങ്ങൾക്ക് യുഎസ് കോടതിയിൽ ഉൽപ്പന്ന ബാധ്യതാ ക്ലെയിം ഫയൽ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെന്ന് ആൻഡ്രൂസ് പറഞ്ഞു.
നിയമ സ്ഥാപനവുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്നും അവരുടെ മുന്നിലുള്ള ഓപ്ഷനുകൾ എന്തൊക്കെ ആണെന്നും അറിയാൻ താൽപ്പര്യമുണ്ടെന്ന് ആൻഡ്രൂസ് കൂട്ടിച്ചേർത്തു.
അഭിഭാഷകർക്കും വിദഗ്‌ദർക്കും വിശകലനം ചെയ്യാനും കൂടുതൽ നിയമപരമായ ഓപ്ഷനുകൾ തേടാനും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൻ്റെയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൻ്റെയും ഡാറ്റ പുറത്തു വിടണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ജൂൺ 12ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമായ എഐ 171, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് പറന്നുയർന്ന് അൽപ്പസമയത്തിനകം മെഡിക്കൽ ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറി. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും നാല് മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിലത്തുണ്ടായിരുന്ന 19 പേരും തീപിടുത്തത്തിൽ കൊല്ലപ്പെട്ടു.
“ഞങ്ങൾ അപകടസ്ഥലം സന്ദർശിക്കുകയും അവിടെ ഉണ്ടായിരുന്ന ചില വ്യക്തികളുമായി സംസാരിക്കുകയും ചെയ്‌തു. ഞങ്ങൾക്ക് കുറച്ച് ഫോട്ടോകൾ എടുക്കാനും സംഭവസ്ഥലത്തിൻ്റെ വലിപ്പം മനസിലാക്കാനും കഴിഞ്ഞു. യുകെയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കുടുംബങ്ങളെ ഞങ്ങൾ കണ്ടുമുട്ടി. അവരെല്ലാം ഉത്തരങ്ങൾക്കായുള്ള, സുതാര്യതക്കും വിവരങ്ങൾക്കുമുള്ള ജ്വലിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചു,” -ആൻഡ്രൂസ് പറഞ്ഞു.
കമ്പനികളെ ഉത്തരവാദിത്ത പെടുത്താൻ ഏറ്റവും നല്ല സ്ഥലം അമേരിക്കയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അവിടെ ലഭ്യമായ ഉൽപ്പന്ന ബാധ്യതാ നിയമങ്ങൾ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. “ഒരു വ്യക്തിക്കോ, ഒരു ഉപഭോക്താവിനോ, കുടുംബത്തിനോ, ബോയിംഗ് പോലുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയുമായി തുല്യനിലയിൽ നിൽക്കാനും, അവരുടെ കണ്ണിൽ നോക്കി ഉത്തരവാദിത്തം ആവശ്യപ്പെടാനും കഴിയുന്ന വിധത്തിലാണ് യുഎസ് നിയമവ്യവസ്ഥ സജ്ജീകരിച്ചിരിക്കുന്നത്,” -അദ്ദേഹം അവകാശപ്പെട്ടു.
ഈ കേസിൽ ഇന്ത്യൻ പൈലറ്റുമാരെ മനഃപൂർവ്വം കുറ്റപ്പെടുത്തുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “ഇന്ത്യൻ പൈലറ്റുമാരെ മാത്രമല്ല, പലപ്പോഴും, മരിച്ച പൈലറ്റുമാരെയും കുറ്റപ്പെടുത്തുന്നു. വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്‌ത മറ്റ് സംഭവങ്ങളിൽ, ആ പൈലറ്റുമാരെ കുറ്റപ്പെടുത്തിയിട്ടില്ല, കാരണം ആ പൈലറ്റുമാർക്ക് സ്വയം സംസാരിക്കാൻ കഴിയും.”
അപകടത്തിൻ്റെ ഡാറ്റ ലഭ്യമാകുന്നതുവരെ എന്താണ് സംഭവിച്ചതെന്നും എന്തെങ്കിലും മനഃപൂർവ്വം മറച്ചുവെച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പ്രയാസമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“കുടുംബങ്ങൾ അവരുടെ അഭിഭാഷകർക്കും വിദഗ്‌ദർക്കും വിവരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നു. എയർ ഇന്ത്യക്കും ഇന്ത്യൻ സർക്കാരിനും ഈ വിവരങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. കുടുംബങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ വിദഗ്‌ദർക്ക് സഹായിക്കുന്നതിന് ആ വിവരങ്ങൾ വെളിപ്പെടുത്തേണ്ട സമയമാണിത്,” -അദ്ദേഹം പറഞ്ഞു.























