മുസ്ലിം ലീഗ് വയനാട് മുണ്ടക്കൈ ദുരന്ത ബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതി വീണ്ടും വിവാദത്തിൽ. നിർമാണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗിന് നോട്ടീസ് നൽകി. ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കാണ് പഞ്ചായത്ത് നോട്ടീസ് അയച്ചിരിക്കുന്നത്.
തൃക്കൈപ്പറ്റയിലെ വിവാദ ഭൂമിയിൽ നിർമ്മിക്കുന്ന വീടുകൾ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ‘ലാൻഡ് ഡെവലപ്മെന്റ് പെർമിറ്റ്’ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ, ഓരോ വീടിനും പ്രത്യേകം എന്ന രീതിയിൽ ഏഴ് ‘സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾ’ എടുത്തതായി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് എളുപ്പത്തിൽ അനുമതി നൽകാനായി സർക്കാർ കൊണ്ടുവന്ന ലളിതമായ നടപടിക്രമം ലീഗ് ദുരുപയോഗം ചെയ്‌തുവെന്നാണ് ആരോപണം.
സാധാരണഗതിയിൽ, പ്ലോട്ട് ഡിവിഷൻ പൂർത്തിയാക്കി പഞ്ചായത്തിൻ്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾക്ക് സാധുതയുള്ളൂ. എന്നാൽ ഇവിടെ ഈ ചട്ടം ലംഘിക്കപ്പെട്ടുവെന്ന് അധികൃതർ കണ്ടെത്തി. നിർമ്മാണ അനുമതി ഇല്ലാതിരുന്നിട്ടും, അനുമതിയുണ്ടെന്ന് കാണിച്ചാണ് ലീഗ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചട്ടലംഘനം സ്ഥിരീകരിച്ച സാഹചര്യത്തിൽ, പഞ്ചായത്ത് അധികൃതർ തിങ്കളാഴ്‌ച സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ആവശ്യപ്പെട്ട് സ്റ്റേ ഓർഡർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും വിവരമുണ്ട്. നേരത്തെയും നിർമ്മാണ അനുമതിയില്ലാതെ ലീഗ് പണി തുടങ്ങിയത് വിവാദമായിരുന്നു.
വിവാദം ഉയർന്നപ്പോൾ സർക്കാർ ദുരന്തബാധിതർക്ക് എതിര് നിൽക്കുന്നു എന്ന തരത്തിൽ ഇരവാദം ഉന്നയിച്ച് നിർമ്മാണം പുനരാരംഭിക്കാൻ ലീഗ് ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. എന്നാൽ ഇത് ദുരന്തബാധിതരെ വഞ്ചിക്കുന്ന നടപടിയാണെന്ന വിമർശനവും ശക്തമാണ്.



