ശബരിമലയിലെ യോഗദണ്ഡിൻ്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടും ദുരൂഹത. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിൻ്റെ മകന്‍ ജയശങ്കര്‍ പത്മകുമാറിനാണ് യോഗദണ്ഡും രുദ്രാക്ഷ മാലയും സ്വര്‍ണ്ണം പൂശാന്‍ ചുമതല നല്‍കിയത്. എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിൻ്റെ മകനെ ചുമതല ഏല്‍പ്പിച്ചതെന്നത് വ്യക്തമല്ല. ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയിരുന്നോ എന്നതും സംശയ മുനയില്‍ നില്‍ക്കുകയാണ്.
ശ്രീകോവിലിനുള്ളിലെ ഗര്‍ഭ ക്ഷേത്രത്തില്‍ മാത്രം സൂക്ഷിക്കുന്ന യോഗദണ്ഡും രുദ്രാക്ഷ മാലയും അറ്റകുറ്റപ്പണിക്കായി ശബരിമലക്ക് പുറത്തു കൊണ്ടുപോയോ എന്നതിലാണ് വ്യക്തത കുറവുള്ളത്. 2019ല്‍ ദ്വാരപാലക ശില്‍പങ്ങളിലെ പാളികളുടെ അറ്റകുറ്റപ്പണിക്ക് തൊട്ടുമുമ്പാണ് യോഗഗണ്ഡിൻ്റെ അറ്റകുറ്റപ്പണിയും നടന്നത്.
സന്നിധാനത്ത് തന്നെയാണ് സ്വര്‍ണം ചുറ്റുന്ന പ്രവൃത്തി നടന്നതെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചെങ്കിലും രേഖകളില്‍ സ്ഥലം വ്യക്തമാക്കിയിട്ടില്ല. 2019-ലെ ദേവസ്വം ബോര്‍ഡ് തീരുമാന പ്രകാരമാണ് സ്വര്‍ണം ചുറ്റാനായി യോഗദണ്ഡും രുദ്രാക്ഷ മാലയും പുറത്തെടുത്തത്. മഹസറിൻ്റെ പകര്‍പ്പ് റിപ്പോര്‍ട്ടർ ന്യൂസ് പുറത്തുവിട്ടു.
അതേസമയം, ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ യാതൊരു അവ്യക്തയും ഇല്ലെന്ന് എ.പത്മകുമാര്‍ പറഞ്ഞു. തടി കൊണ്ടുള്ളതാണ് യോഗദണ്ഡ്. അതൊന്ന് വൃത്തിയാക്കണമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ വിശ്വാസിയായ തൻ്റെ മകനെ ഏല്‍പ്പിക്കുകയായിരുന്നു. അവൻ്റെ ചിലവിലാണ് അത് ചെയ്‌തത്. ശബരിമലയില്‍ തന്നെയായിരുന്നു അറ്റകുറ്റപ്പണി നടത്തിയതെന്നും പത്മകുമാര്‍ വിശദീകരിക്കുന്നു.



