...
Home News National ലക്ഷങ്ങൾ മുടക്കി മകന് വേണ്ടി നീറ്റ് ചോദ്യപേപ്പർ വാങ്ങി; പരീക്ഷാഫലം വന്നപ്പോൾ ലഭിച്ചത് 107 മാർക്ക്...

ലക്ഷങ്ങൾ മുടക്കി മകന് വേണ്ടി നീറ്റ് ചോദ്യപേപ്പർ വാങ്ങി; പരീക്ഷാഫലം വന്നപ്പോൾ ലഭിച്ചത് 107 മാർക്ക് മാത്രം

നിലവിൽ ഒളിവിൽ കഴിയുന്ന ഋഷിക്കായി സിബിഐ തിരച്ചിൽ ഊർജിതമാക്കി.

143

നീറ്റ് യുജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പരീക്ഷ നടക്കുന്നതിന് മുമ്പേ ചോദ്യപേപ്പർ ലഭിക്കുന്നതിനായി രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ ദിനേഷ് ബിവാൾ എന്നയാൾ 10 ലക്ഷം രൂപ നൽകിയെങ്കിലും, പരീക്ഷാഫലം വന്നപ്പോൾ അദ്ദേഹത്തിൻ്റെ മകൻ ഋഷി ബിവാളിന് ലഭിച്ചത് 720ൽ വെറും 107 മാർക്ക് മാത്രമാണ്.

ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഈ കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പ്രതിയായ ദിനേഷ് ബിവാൾ, സഹോദരൻ മാംഗിലാൽ ബിവാൾ, മാംഗിലാലിൻ്റെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്. പരീക്ഷക്ക് മുമ്പ് തന്നെ ഋഷിക്ക് ചോദ്യപേപ്പർ ലഭിച്ചിരുന്നുവെന്ന് ദിനേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. നിലവിൽ ഒളിവിൽ കഴിയുന്ന ഋഷിക്കായി സിബിഐ തിരച്ചിൽ ഊർജിതമാക്കി.

അന്വേഷണത്തിന് ഇടയിൽ ഋഷി ബിവാളിൻ്റെ മുൻകാല പഠനനിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. പത്താം ക്ലാസിൽ 44 ശതമാനം മാർക്ക് മാത്രം നേടിയ ഋഷി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായത് ഗ്രേസ് മാർക്കിൻ്റെ സഹായത്തോടു കൂടിയാണ്.

2026-ലെ രാജസ്ഥാൻ ബോർഡ് പരീക്ഷയിൽ 50.80 ശതമാനം മാർക്ക് മാത്രമാണ് ഇയാൾക്ക് ലഭിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ തിയറി മാർക്കുകൾ വളരെ കുറവായിരുന്നു. ഇത്രയും ദയനീയമായ പഠനനിലവാരമുള്ള വിദ്യാർത്ഥിക്കാണ് ലക്ഷങ്ങൾ മുടക്കി ചോദ്യപേപ്പർ സംഘടിപ്പിച്ചു നൽകാൻ കുടുംബം ശ്രമിച്ചത്.

സിക്കാറിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ചോദ്യപേപ്പർ വിതരണവും പരീക്ഷാർത്ഥികളുമായുള്ള ആശയ വിനിമയവും നടന്നിരുന്നത് എന്ന് സിബിഐ കണ്ടെത്തി. ശൃംഖലയിലെ ചില അംഗങ്ങൾ കൊറിയർ വഴി പരീക്ഷാർത്ഥികൾക്ക് ചോദ്യപേപ്പർ എത്തിച്ചു നൽകുകയായിരുന്നു. ഈ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുള്ള 150-ഓളം വിദ്യാർത്ഥികളെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ നിലവിൽ നിരീക്ഷണത്തിലാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.