...
Home News Kerala ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

608

| വേദനായകി

കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന ഒരു വലിയ കളിയിലെ വെറും ഒരു ‘കുഞ്ഞു കരു’ മാത്രമാണ് പിണറായി വിജയൻ എന്നതാണ് നിലവിലെ രാഷ്ട്രീയ ചർച്ചകൾ വിരൽ ചൂണ്ടുന്നത്. യഥാർത്ഥത്തിൽ ഇപ്പോൾ ഭയക്കേണ്ടത് പിണറായിയല്ല; വി.ഡി. സതീശൻ മന്ത്രിസഭയിലെ ചില പ്രമുഖരും യു.ഡി.എഫിലെ വമ്പന്മാരുമാണ്.

എതിരാളികളെ ഒതുക്കാൻ മാത്യു കുഴൽനാടനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്നൊരുക്കിയ തന്ത്രപരമായ നീക്കങ്ങളുടെ പടപ്പുറപ്പാടാണ് ഇപ്പോൾ കേരളം കാണുന്നത്.

വിഡി സതീശൻ മന്ത്രിസഭയിൽ നൂറു ശതമാനവും മന്ത്രിപദം ഉറപ്പിച്ചിരുന്ന നേതാവായിരുന്നു മാത്യു കുഴൽനാടൻ. എന്നാൽ അവസാന നിമിഷം കുഴൽനാടനെ വെട്ടിനിരത്താൻ മുന്നിൽ നിന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗുമായിരുന്നു. തന്നെ നിർദാക്ഷിണ്യം വെട്ടിയവരെ കടിക്കാതെ വിടാൻ കുഴൽനാടൻ തയ്യാറല്ല. മുറിവേറ്റ അയാൾ കൃത്യമായ സമയത്തിനായി കാത്തിരിക്കുകയായിരുന്നു.

വേണുഗോപാലിനെ ചതിക്കുകയും കുഴൽനാടനെ വെട്ടുകയും ചെയ്ത കുഞ്ഞാലിക്കുട്ടിക്കും മുസ്ലിം ലീഗിനും കെ. മുരളീധരനും ഒന്നിച്ച് പണി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രസ്താവനകളും നീക്കങ്ങളും വരുന്നത്.

സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ കയ്യിൽ നിന്ന് പണം വാങ്ങിയ പ്രമുഖരുടെ പേരുകൾ അടങ്ങിയ ഡയറിയാണ് ഇപ്പോൾ യു.ഡി.എഫ് ക്യാമ്പിനെ ഭയപ്പെടുത്തുന്നത്. ആ ഡയറിയിൽ പേരുണ്ടെന്ന് പറയപ്പെടുന്ന കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരിലേക്ക് ഇഡി അന്വേഷണം നീണ്ടേക്കാം.

ആലുവയിലെ സിഎംആർഎൽ കോർപ്പറേറ്റ് ഓഫീസിലും ശശിധരൻ കർത്തയുടെ വസതിയിലും ഇഡി നടത്തിയ റെയ്ഡ് അതീവ നിർണായകമാണ്. കർത്തയുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന രേഖകൾ സതീശൻ മന്ത്രിസഭയിലെ പലരുടെയും ഉറക്കം കെടുത്തും, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ.

നേരത്തെ, സിഎംആർഎൽ-എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. “പരമോന്നത കോടതി രാഷ്ട്രീയ പോരാട്ടങ്ങൾ നടത്താനുള്ള വേദിയല്ല” എന്ന് കോടതി ശാസിക്കുകയും ചെയ്തു.

കേസിൽ സിഎംആർഎല്ലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും അദ്ദേഹത്തെ സഹായിക്കാൻ എം. ഗോപികൃഷ്ണൻ നമ്പ്യാർ, കെ. ജോൺ മത്തായി, ജോസൺ മണവാളൻ, കുര്യൻ തോമസ്, പൗലോസ് സി. എബ്രഹാം, രാജ കണ്ണൻ എന്നിവരും ഹാജരായിരുന്നു. എന്നാൽ, കമ്പനിക്കെതിരായ ഇഡി അന്വേഷണം റദ്ദാക്കണമെന്ന സിഎംആർഎല്ലിന്റെ ഹർജി ജസ്റ്റിസ് കെ. ബാബു ഉൾപ്പെടുന്ന കേരള ഹൈക്കോടതി ബെഞ്ച് ഇന്നലെ തള്ളിക്കളഞ്ഞു. ഈ വിധി വന്നതിന് തൊട്ടുപിന്നാലെ, പുലർച്ചെ തന്നെ ഇഡി കേരളത്തിലുടനീളം വ്യാപക റെയ്ഡ് ആരംഭിക്കുകയായിരുന്നു.

ഹൈക്കോടതി വിധിക്ക് പിന്നാലെ ഇഡി കളം മാറ്റിച്ചവിട്ടിക്കഴിഞ്ഞു. ശശിധരൻ കർത്തയുടെ വീട്ടിലെ റെയ്ഡ് വഴി ഡയറിയിലെ കോടികളുടെ ഇടപാടുകളുടെ വിവരങ്ങൾ പുറത്തുവന്നാൽ, ഡയറിയിൽ പരാമർശിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീട്ടണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്ന് സ്വാഭാവികമായും ഉയരും.

തന്നെ രാഷ്ട്രീയമായി വെട്ടിയവരോട് പകരം വീട്ടാൻ കുഴൽനാടൻ എറിഞ്ഞ ഈ കരു നീക്കം എവിടെച്ചെന്ന് അവസാനിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. തിരി കൊളുത്തപ്പെട്ടത് ഒരു വൻ സ്ഫോടനത്തിനാണ് എന്ന കാര്യത്തിൽ തർക്കമില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.