തെറ്റ് തിരുത്താനുള്ള ഒരു ഇടപെടലും പാർട്ടിയിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് വി കുഞ്ഞികൃഷ്‌ണൻ എംഎൽഎ. അണികൾ ഉന്നയിക്കുന്ന വിമർശനം മാനിക്കുക. അങ്ങനെ ഇല്ലെങ്കിൽ ഉൾപ്പാർട്ടി ജനാധിപത്യം കൊണ്ട് എന്ത് പ്രയോജനം. സ്ഥാനാർഥി നിർണയത്തിൽ വലിയ എതിർപ്പ് ഉയർന്നിട്ടും നേതൃത്വം തിരുത്തിയോ. നേരത്തെ എന്തെ തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു.
രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ തെറ്റ് പറ്റിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എന്താണ് പറ്റിയ തെറ്റെന്ന് മാഷ് പറഞ്ഞില്ല. പയ്യന്നൂരിൽ സാമ്പത്തിക ആരോപണം ആണ് നില നിൽക്കുന്നത്. തളിപ്പറമ്പിൽ സ്വജനപക്ഷേപാതം ആണ്. ഇത് രണ്ടും ശരിയെന്നല്ലേ പാർട്ടി നേതൃത്വം ഇപ്പോൾ സമ്മതിക്കുന്നത്. ഉൾപ്പാർട്ടി ജനാധിപത്യത്തിന് വില കൽപ്പിക്കാത്ത പാർട്ടിയായി സിപിഐഎം മാറി. പാർട്ടി ഏകാധിപത്യത്തിൽ ആണ് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
140 മണ്ഡലങ്ങളിലും മത്സരിച്ച ഒറ്റ ആളാണ് പിണറായി. തിരുവായ്ക്ക് എതിർവാ ഇല്ല. തെറ്റ് തിരുത്തൽ രേഖ മൂന്ന് തവണ അംഗീകരിച്ച പാർട്ടിയിൽ വിശദീകരിച്ചു. പക്ഷെ അതിൽ ഒന്ന് പോലും നടപ്പിലാക്കിയിട്ടില്ല. തെറ്റ് തിരുത്തൽ രേഖ ഒക്കെ ആളുകളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രമാണ്. ഇതുകൊണ്ടൊന്നും പാർട്ടി രക്ഷപെടില്ല. പിണറായിയുമായും ഗോവിന്ദനുമായും ആലോചിക്കാതെ കെകെ രാഗേഷ് സ്ഥാനാർഥികളുടെ പ്രൊപോസൽ വെക്കില്ല. സെക്രട്ടറി വെച്ച നിർദേശത്തെ അംഗീകരിച്ചത് ഒരാൾ മാത്രമാണ്.
കെകെ രാഗേഷിന് മാത്രമായി ഒരു അഭിപ്രായം ഇല്ല. അയാൾക്ക് അങ്ങനെ ഒരു രാഷ്ട്രീയ പാരമ്പര്യം ഇല്ല. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം പിണറായിക്കാണ്. പിണറായി അറിയാതെ പിഎം ശ്രീയിൽ ഒപ്പുവെക്കുമോ. ഗോവിന്ദൻ മാഷിനും ഇതൊക്കെ അറിയാം. പയ്യന്നൂരിൽ ഒരു അന്വേഷണത്തെയും എതിർക്കുന്നില്ലെന്ന് കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി. പയ്യന്നൂരിൽ ഇപ്പോഴും ഭീഷണി ഉണ്ടെന്ന് വി കുഞ്ഞികൃഷ്‌ണൻ. പയ്യന്നൂരിൽ എംഎൽഎ ഓഫീസ് തുടങ്ങാൻ കഴിയുന്നില്ല. അപേക്ഷ കൊടുത്ത മൂന്ന് സ്ഥാപനങ്ങൾ നിരസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



