കാസർകോട് ജില്ലയിലെ നീലേശ്വരം മേഖലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. അതേസമയം പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഓഫീസർ അറിയിച്ചു. നേരത്തെ, നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നീലേശ്വരം ചാത്തമത്ത ഭാഗത്ത് 74 പേർ വയറിളക്കത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ അഞ്ചെണ്ണമാണ് പോസിറ്റീവായത്.
ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.


