ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി തൻ്റെ രോഗകാലത്തെ കുറിച്ചും ഡോക്ടർമാരുടെ പരിചരണത്തെ കുറിച്ചും തുറന്നുപറയുന്നു. കൈരളിയുടെ ഡോക്ടേഴ്‌സ് പുരസ്‌കാര വേദിയില്‍ സംസാരിക്കവെയാണ് താരം തൻ്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറന്നത്.
മമ്മൂട്ടിയുടെ വാക്കുകളിലൂടെ:
രോഗകാലത്തെ ഓർമ്മകൾ: “ഞാന്‍ കുറേക്കാലത്തേക്ക് ഒരു രോഗിയായിരുന്നു. ഇപ്പോള്‍ രോഗമുക്തനാണെന്നാണ് എൻ്റെ വിശ്വാസം. ആ സമയത്ത് ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ എന്നെ ശുശ്രൂഷിച്ചതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അത് ഞാനൊരു പ്രമുഖന്‍ ആയതു കൊണ്ട് മാത്രമല്ല; രോഗത്തിൻ്റെ വലിപ്പം ഒന്നും അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. അത്ര വലിപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് എൻ്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത്.”
മാനസിക സംഘർഷങ്ങളും ഡോക്ടർമാരുടെ പിന്തുണയും: “പക്ഷെ അത്ര നല്ലതല്ലാത്ത രോഗം ശരീരത്തിലുണ്ടാകുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ട്. അത് ആദ്യകാലത്ത് ഉണ്ടാകും, പിന്നെ നമ്മള്‍ അത് ഉൾക്കൊള്ളും. ഒരു ഡോക്ടറും എന്നോട് നെഗറ്റീവായിട്ട് ഒരു വാക്കും പറഞ്ഞിട്ടില്ല. കേള്‍ക്കുമ്പോള്‍ പേരുകൊണ്ട് പേടിപ്പിക്കുന്നതാണെങ്കിലും അവര്‍ എന്നെ ഒന്നും പറഞ്ഞ് പേടിപ്പിച്ചിട്ടില്ല. ഞാനൊരു രോഗിയെന്ന നിലയില്‍ പറയുകയാണ്.”
ഡോക്ടർമാരെ കുറിച്ചുള്ള കാഴ്‌ചപ്പാട്: “ഡോക്ടര്‍മാര്‍ ദൈവത്തിന് ഏറ്റവും അടുത്തു നില്‍ക്കുന്നവരാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. രോഗത്തിൻ്റെ അവസാന ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പോലും പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ ഡോക്ടര്‍ക്ക് ശേഷമാണ് നമ്മള്‍ ദൈവത്തെ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന പുരസ്‌കാരം ഒരു അവാര്‍ഡായല്ല, മറിച്ച് ഡോക്ടര്‍മാരെ കാണപ്പെടുന്ന ദൈവങ്ങളായി കണക്കാക്കി അവര്‍ക്ക് നല്‍കുന്ന നിവേദ്യമോ പ്രാര്‍ത്ഥനയോ ഒക്കെ ആയിട്ടാണ് അതിനെ കാണേണ്ടത്,” -മമ്മൂട്ടി പറഞ്ഞു.



