ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ പ്രധാന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് സ്വർണ്ണ നാണയം, മോതിരം, കറവപ്പശുക്കൾ എന്നിവ സമ്മാനമായി നൽകാൻ 1,000 കോടി രൂപ അനുവദിച്ച് ടിവികെ സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ ഈ സുപ്രധാന പ്രഖ്യാപനം ബുധനാഴ്‌ചയാണ് പുറത്തുവന്നത്.
കന്നി ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
ടിവികെ സർക്കാരിൻ്റെ കന്നി ബജറ്റ് അവതരിപ്പിച്ചു കൊണ്ടു ധനമന്ത്രി എൻ. മേരി വിൽസൺ ആണ് പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ എല്ലാ സ്ത്രീകളെയും സ്വന്തം കുടുംബത്തിലെ അംഗമായി കണ്ട് എപ്പോഴും പിന്തുണക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് മന്ത്രി പറഞ്ഞു.
ബജറ്റിലെ പ്രധാന പദ്ധതികൾ:
അണ്ണാൻ സീർ (ജ്യേഷ്ഠൻ്റെ സമ്മാനം): വിവാഹ ദിനത്തിൽ തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് ജ്യേഷ്ഠൻ്റെ സമ്മാനമായി എട്ട് ഗ്രാം സ്വർണ്ണ നാണയവും പട്ടുസാരിയും നൽകും. ഈ പദ്ധതിക്കായി പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിൽ 812 കോടി രൂപ വകയിരുത്തി.
തായ് മാമൻ തങ്ക മോതിരം തിട്ടം: സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന നവജാതശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുന്ന പദ്ധതിയാണിത്. മാതൃ- ശിശു ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്കായി 560 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.
ആരോഗ്യ രംഗത്തെ നേട്ടങ്ങൾ
ദേശീയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സർവേ പ്രകാരം തമിഴ്‌നാട്ടിലെ ശിശുമരണ നിരക്ക് 1,000 ജനനങ്ങളിൽ 11 മാത്രമാണെന്നും, ഇത് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിൻ്റെ തുടർച്ചയായ പൊതുജനാരോഗ്യ പദ്ധതികളാണ് ഈ നേട്ടത്തിന് കാരണം.
സംസ്ഥാനത്തെ 99.9 ശതമാനം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്. ഇതിൽ 53 ശതമാനത്തിലധികവും സർക്കാർ ആശുപത്രികളിലാണ്. സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ കൂടുതൽ വർദ്ധിപ്പിക്കാനും, പൊതുജനങ്ങളുടെ ചികിത്സാ ചെലവ് പരമാവധി കുറക്കാനുമാണ് ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.



