ടാറ്റൂ മഷികളിലെ രാസവസ്തുക്കളും ലോഹങ്ങളും ഉയർത്തുന്ന ആരോഗ്യ ആശങ്കകളുടെ പശ്ചാത്തലത്തിൽ ടാറ്റൂ ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കർണാടക ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി. ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും പുതിയ മാർഗനിർദേശങ്ങളും നിയമനിർമാണവും പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.
ടാറ്റൂ മഷികളിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കളും ലോഹങ്ങളും ശരീരത്തിൽ പ്രവേശിച്ച് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. നിലവിൽ രാജ്യത്ത് ടാറ്റൂ മഷികളുടെ ആരോഗ്യ അപകടസാധ്യതകൾ നിയന്ത്രിക്കുന്ന പ്രത്യേക നിയമമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ടാറ്റൂ സ്റ്റുഡിയോകളിലെ ശുചിത്വം, ഉപകരണങ്ങളുടെ വന്ധ്യംകരണം, മഷിയുടെ ഗുണനിലവാരം, ടാറ്റൂ ആർട്ടിസ്റ്റുകൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടുന്ന മാർഗനിർദേശങ്ങൾ തയ്യാറാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.
അശാസ്ത്രീയവും സുരക്ഷിതമല്ലാത്തതുമായ ടാറ്റൂ രീതികളിലൂടെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ അണുബാധകൾ പകരാനുള്ള സാധ്യതയും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. രാജ്യവ്യാപകമായി സുരക്ഷിതമായ ടാറ്റൂ രീതികൾ ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും കർണാടക കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


