കന്നഡ സംസാരിക്കുന്നവർക്ക് മുൻഗണന നൽകാനുള്ള കർണാടക സർക്കാർ നീക്കത്തിനിടെ മലയാളം മാതൃഭാഷ ആയുള്ളവരെ കന്നഡ പഠിപ്പിക്കാനുള്ള കന്നഡ വികസന അതോറിറ്റി (കെഡിഎ)യുടെ കന്നഡ പഠന പരിപാടി ബെംഗളൂരുവിൽ വ്യാഴാഴ്‌ച ഔദ്യോഗികമായി ആരംഭിച്ചു.
കേരള സർക്കാരിൻ്റെ കീഴിലുള്ള മലയാളം മിഷനിലെ അംഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിലെ ക്ലാസ്. കന്നഡ പഠിക്കാനുള്ള നിർദേശം ആദ്യമായി ഉന്നയിച്ചതിനാലാണ് ബെംഗളൂരുവിലെ മലയാളം സംസാരിക്കുന്ന സമൂഹത്തിന് സർക്കാർ ആദ്യ പരിഗണന നൽകിയത്. കന്നഡ മാതൃഭാഷയല്ലാത്തവരെ ഭാഷ പഠിപ്പിക്കുന്നതിനായി നഗരത്തിലുടനീളം 20 കന്നഡ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള കെഡിഎയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
വിദ്യാഭ്യാസം, തൊഴിൽ, ബിസിനസ് ആവശ്യങ്ങൾക്കായി കുടിയേറിയവരാണ് മലയാളി ജനസംഖ്യയുടെ നല്ലൊരു പങ്കും. സാധാരണ സെഷനുകൾ ഓഗസ്റ്റ് രണ്ടാം വാരത്തിൽ ആരംഭിക്കും. താൽപ്പര്യമുള്ളവർ കെഡിഎ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം.
ബംഗളുരുവിലെ ജനസംഖ്യയുടെ പകുതിയോളം കുടിയേറി പാർത്തവരാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഇതിലേറെയും കേരളമടക്കം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മലയാളികൾ അല്ലാത്ത തമിഴ് അടക്കമുള്ള മറ്റു ഭാഷക്കാർ കന്നഡ പഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
വികാസ് സൗധയിൽ പരിപാടി നിയമസഭാ സ്‌പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്‌തു..സ്വകാര്യ സ്ഥാപനങ്ങളിൽ കന്നഡക്കാർക്ക് സംവരണം കൊണ്ടുവരുന്ന കന്നഡ സംവരണ ബിൽ കഴിഞ്ഞയാഴ്‌ച കർണാടക നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് വിവാദത്തിന് കാരണമായതിനാൽ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.



