താൻ സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പിവി അൻവർ അൻവർ എംഎൽഎ. യുവാക്കൾ ഉൾപ്പെടെയുള്ള പുതിയ ടീം വരും. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന കാര്യം ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ ആരുണ്ടാക്കിയതാ ?സിപിഎം ആണെന്നും അൻവർ നിലമ്പൂരിൽ ആരോപിച്ചു.
എൽഡിഎഫിൽ നിന്നും പുറത്തുവന്നതിന് ശേഷമാണ് അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം. അതേസമയം, ദേശീയ മാധ്യമമായ ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അന്‍വര്‍ രൂക്ഷവിമർശനവും നടത്തി. പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നാണ് അന്‍വര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല.പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കരിപ്പൂർ എന്ന വാക്ക്, കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേയെന്നും പിവി അന്‍വര്‍ വെല്ലുവിളിച്ചു.



