വോട്ട് രേഖപ്പെടുത്തുന്നതിൽ അക്ഷയ എന്ന യുവതിയെ തടസപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി ബോധാനന്ദ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ ആണ് യുവതിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.
ഇടതുകൈയിലെ ചൂണ്ടുവിരലിൽ മുറിവേറ്റതിനെ തുടർന്ന് വോട്ട് രേഖപ്പെടുത്തുന്ന മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടസവാദമുന്നയിച്ചത്. വിരലിൽ ഡ്രസിംഗ് ഉള്ളതിനാൽ മഷി പുരട്ടാൻ സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ നിലപാടെടുത്തു. മുറിവ് ബോധ്യപ്പെടാനായി ഡ്രസിംഗ് അഴിച്ചു കാണിക്കണമെന്ന് ഉദ്യോഗസ്ഥൻ നിർബന്ധം പിടിച്ചതായും യുവതി പറയുന്നു.
ഡോക്ടറുടെ കുറിപ്പടിയും എക്‌സ്- റേയും ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അത് പരിഗണിക്കാൻ തയ്യാറായില്ല. ഉച്ചക്ക് ഒരു മണിയോടെ കൈകുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അക്ഷയ ആറ് മണിക്കാണ് ഏറ്റവും ഒടുവിൽ വോട്ട് രേഖപ്പെടുത്തിയത്.



