നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി നിരാശാജനകമാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഈ വിധി എന്താണെന്ന് ചോദിച്ച അവർ, “ഒരു സ്ത്രീയുടെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വില?” എന്ന ചോദ്യവുമായി പരിഹസിച്ചു. കേസിലെ മറ്റ് പ്രതികളെ വിട്ടയച്ചതുപോലെ ഇവരെയും വെറുതെവിട്ടാൽ മതി ആയിരുന്നില്ലേയെന്നുമായിരുന്നു അവരുടെ വിമർശനം.
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കം ഒന്നുമുതൽ ആറുവരെ പ്രതികൾക്ക് 20 വർഷത്തെ കഠിന തടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. പ്രതികളുടെ പ്രായം പരിഗണിച്ചാണ് 20 വർഷത്തെ ശിക്ഷ നിശ്ചയിച്ചതെന്ന് വിധിയിൽ വ്യക്തമാക്കുന്നു.
ഒന്നാം പ്രതി എൻ. എസ്. സുനിൽ (പൾസർ സുനി), രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി. പി. വിജയീഷ്, അഞ്ചാം പ്രതി എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗക്കുറ്റത്തിന് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാനാകാത്ത പക്ഷം പ്രതികൾക്ക് ഒരുവർഷം കൂടി തടവ് അനുഭവിക്കണമെന്നുമാണ് കോടതി ഉത്തരവ്.



