ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവ് ഓക്‌സിജൻ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശർമയാണ് മരിച്ചത്. നോയിഡയിൽ സ്വാകാര്യ ഏജൻസിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്‌തു വരികയായിരുന്നു ഇയാൾ. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ ചിന്മയ് ശർമ ഓഗസ്റ്റ് 21നാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പർവത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര തിരിച്ചത്. തലവേദന അനുഭവപ്പെടുന്നുവെന്ന് യുവാവ് തിങ്കളാഴ്‌ച അച്ഛനോട് പറഞ്ഞിരുന്നു.
അന്നേദിവസം വൈകുന്നേരത്തോടെ തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവാവ് അച്ഛനോട് പറഞ്ഞിരുന്നു. ഇതോടെ മകനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലേയിൽ യുവാവ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പിതാവ് വിളിച്ചു. ഉടനെ അധികൃതർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മുസാഫർ നഗറിലെത്തിച്ച ശേഷം സംസ്‌കരിച്ചു.
ലഡാക്കില്‍ ഓക്‌സിജൻ കുറവായതിനാൽ വിനോദ സഞ്ചാരികൾക്ക് പലവിധ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഓക്‌സിജൻ കുറവുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമായതിനാലാണ് വിനോദ സഞ്ചരികൾ പ്രദേശത്ത് എത്തി കുറഞ്ഞത് രണ്ട് ദിവസമെങ്കിലും യാത്രകൾ ഒഴിവാക്കി വിശ്രമിക്കണമെന്ന് നിർദേശിക്കുന്നത്.
ഉയർന്ന പ്രദേശങ്ങളിൽ മനുഷ്യ ശരീരം കുറഞ്ഞ ഓക്‌സിജൻ ലെവലുമായി പൊരുത്തപ്പെടുന്ന സമയങ്ങളിൽ അനുഭവിക്കുന്ന ശാരീരിക അസ്വസ്ഥകളെയാണ് അക്യൂട്ട് മൗണ്ടൻ സിക്ക്‌നെസ് (എഎംഎസ്) അഥവാ ആൾട്ടിറ്റ്യൂഡ് സിക്‌നസ് എന്നറിയപ്പെടുന്നത്. ക്ഷീണം, തലകറക്കം, ഉറങ്ങാനുള്ള ബുദ്ധിമുട്ട്, തുടങ്ങിയവയാണ് ഇതിൻ്റെ പൊതുവായ ലക്ഷണങ്ങൾ.



