ആം ആദ്‌മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചതിന് പിടിയിലായ ആൾക്ക് ബി.ജെ.പി ബന്ധമെന്ന് ആരോപണം. പദയാത്രയ്‌ക്കിടെ സ്‌പിരിറ്റ് എറിഞ്ഞ് തീകൊളുത്താൻ അക്രമി ആഗ്രഹിച്ചുവെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. ആക്രമണം നടത്തിയ ആൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും ഭരദ്വാജ് എക്‌സിലെ ഒരു പോസ്റ്റിൽ ആരോപിച്ചു.
ശനിയാഴ്‌ച വൈകുന്നേരം, കെജ്‌രിവാൾ ഒരു വലയത്തിന് പിന്നിൽ നിൽക്കുന്ന ആളുകളെ അഭിവാദ്യം ചെയ്യവേ, അക്രമി അടുത്തെത്തി കുറച്ച് ദ്രാവകം എറിഞ്ഞു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കീഴടക്കി. കെജ്രിവാളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും മുഖം തുടയ്ക്കുന്നതാണ് പിന്നീട് അവിടെ ഉണ്ടായിരുന്നവർ കണ്ടത്.
“ഒരാൾ കെജ്‌രിവാളിൻ്റെ മേൽ സ്‌പിരിറ്റ് എറിഞ്ഞു. ഞങ്ങൾക്ക് അത് മണക്കാൻ കഴിയും. കെജ്‌രിവാളിനെ ജീവനോടെ ചുട്ടുകൊല്ലാനുള്ള ശ്രമമാണ് നടന്നത്.
“ആ മനുഷ്യൻ ഒരു കൈയിൽ സ്‌പിരിറ്റും മറുകൈയിൽ തീപ്പെട്ടിയും ഉണ്ടായിരുന്നു. കേജ്‌രിവാളിനും എനിക്കും മേൽ സ്‌പിരിറ്റ് എറിഞ്ഞു. പക്ഷേ അയാൾക്ക് തീ കൊളുത്താനായില്ല. ഞങ്ങളുടെ സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളും അയാളെ പിടികൂടി,” -വാർത്താ സമ്മേളനത്തിൽ ഭരദ്വാജ് അവകാശപ്പെട്ടു.
വരാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തോൽവി ഭയക്കുന്നതിനാൽ ബിജെപി സത്യസന്ധമല്ലാത്ത മാർഗങ്ങൾ അവലംബിക്കുകയാണെന്ന് ബിജെപിയെ ലക്ഷ്യമിട്ട് എഎപി നേതാവ് ആരോപിച്ചു. -പിടിഐ



