കൈവശം ഉള്ളത് വെറും 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. സമരമുഖത്തെ യുവ പോരാളിയായ ആഷ്‌ന തമ്പിയാണ് കേരളത്തിലെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർഥി. ഏറ്റുമാനൂരിൽ എസ്‌യുസിഐ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായാണ് ആഷ്‌ന മത്സരിക്കുന്നത്. കേരളത്തിൽ ഇത്തവണ ജനവിധി തേടുന്നവരിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വ്യക്തി കൂടിയാണ് 26 വയസുകാരിയായ ഈ സ്ഥാനാർഥി.
സ്വന്തം പണമല്ല, മറിച്ച് മനുഷ്യനെ സഹായിക്കാനുള്ള മനസ്സാണ് പൊതുപ്രവർത്തനത്തിന് വേണ്ടതെന്ന ആത്മവിശ്വാസത്തിലാണ് ആഷ്‌നയുടെ പോരാട്ടം. പത്രിക നൽകിയ ദിവസം വെറും 40 രൂപയായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്; അക്കൗണ്ടിൽ 44 രൂപയും. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് ജേണലിസം പിജി ഡിപ്ലോമ നേടിയിട്ടുള്ള ആഷ്‌ന, പാർട്ടിയുടെ മീഡിയ കോഓർഡിനേറ്റർ, ജില്ലാ കമ്മിറ്റി അംഗം, തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗം, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ ചുമതലകൾ വഹിക്കുന്നു.
എറണാകുളം ജില്ലയിലെ അരയൻകാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും മുഴുവൻസമയ പാർട്ടി പ്രവർത്തകരാണ്. ആശ വർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടി മുറിച്ചു പ്രതിഷേധിച്ചതിലൂടെയാണ് ആഷ്‌ന മാധ്യമങ്ങളിൽ ആഢ്യമായി ശ്രദ്ധിക്കപ്പെട്ടത്.



