പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക ലഭ്യതയെ കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ, എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 12,000-ത്തിലധികം റെയ്ഡുകൾ നടത്തി 15,000-ത്തിലധികം എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി നാഷണൽ മീഡിയ സെന്ററിൽ നടന്ന വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
രാജ്യത്തുടനീളം എൽപിജി വിതരണം തടസപ്പെടാതിരിക്കാനും ക്രമക്കേടുകൾ ഒഴിവാക്കാനുമായി എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കിയതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, എൽപിജി വിതരണക്കാർ എന്നിവിടങ്ങളിൽ 2,500-ത്തിലധികം പരിശോധനകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.
ഊർജ്ജ വിതരണത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ഉറപ്പുനൽകി. രാജ്യത്തെ എല്ലാ എണ്ണശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുകയാണെന്നും ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരം നിലനിൽക്കുകയാണെന്നും അറിയിച്ചു. പെട്രോൾ, ഡീസൽ ഉത്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാണെന്നും ആഭ്യന്തര ആവശ്യങ്ങൾക്ക് ഇറക്കുമതി ആവശ്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
എൽപിജി വിതരണവും സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര ഉത്പാദനം ഏകദേശം 38 ശതമാനം വർധിപ്പിച്ചതോടെ വിതരണത്തിൽ തടസ്സങ്ങളില്ല. ഓൺലൈൻ ബുക്കിംഗുകൾ 94 ശതമാനമായി ഉയർന്നതും വിതരണം സുതാര്യമാക്കിയതായി ചൂണ്ടിക്കാട്ടുന്നു. പ്രകൃതിവാതക വിതരണത്തിൽ PNG, CNG എന്നിവയ്ക്ക് 100 ശതമാനം ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വ്യാവസായിക-വാണിജ്യ മേഖലയിൽ വിതരണം ഏകദേശം 80 ശതമാനമായി നിയന്ത്രിച്ചിരിക്കുകയാണ്. നഗരങ്ങളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവയെ PNG ഉപയോഗത്തിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു.



