സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പികെ ശശിക്കെതിരെ പാർട്ടി നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ ഞായറാഴ്‌ച (ആഗസ്‌ത് 18) ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്‌ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. വിഭാഗീയ പ്രവർത്തനങ്ങളും തമ്മിലടിയും രൂക്ഷമായതിനാൽ മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്‌തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഎം ശശിക്ക് ഏരിയ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകി.
നേരത്തെ പികെ ശശിക്കെതിരെ നടപടി ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കാലങ്ങളായി ഈ ആവശ്യം നീണ്ടുപോവുകയായിരുന്നു. ഇതിലാണ് ഇപ്പോൾ പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ ഏരിയാ കമ്മിറ്റി ഒഫീസിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയും വനിതാ നേതാവിൻ്റെ പരാതിയും പികെ ശശിക്കെതിരെ ഉയർന്നിരുന്നു.




