നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചുമത്താനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി വ്യക്തമാക്കി. എട്ടാം പ്രതിക്ക് മാത്രമേ പ്രേരണ ഉണ്ടായിരുന്നുള്ളൂ എന്നുള്ളത് മാത്രമാണ് കോടതി വിധിയില്‍ പറയുന്നതെന്നും, പ്രേരണ തെളിയിക്കുന്നതിന് നിരവധി സാക്ഷികളെ ഹാജരാക്കിയിരുന്നുവെന്നും മിനി പറഞ്ഞു.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍. “എട്ടാം പ്രതിയുടെ മോട്ടീവ് കാവ്യ മാധവനുമായി ഉണ്ടായ ബന്ധം തന്നെയാണ്, അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞത്. ഇതിന് നിരവധി സാക്ഷികളെ ഞങ്ങള്‍ ഹാജരാക്കിയിട്ടുണ്ട്. ചിലർ പറയുന്നത് 20 സാക്ഷികള്‍ കൂറുമാറിയെന്ന്. 261 സാക്ഷികളില്‍ 20 പേർ മാത്രമാണ് കൂറുമാറിയത്. ഇവരില്‍ ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, നടനും സുഹൃത്തുമായ സിദ്ദീഖ്, അടുത്ത കൂട്ടുകാരനായ ഇടവേള ബാബു എന്നിവരാണ്,” മിനി പറഞ്ഞു.
എങ്കിലും ചില കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് ചിലരെ സാക്ഷികളായി ചേര്‍ക്കുന്നത് സാധാരണ നടപടിയാണെന്നും, ഇൻവെസ്റ്റിഗേഷനും എന്‍ക്വയറിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും മിനി കൂട്ടിച്ചേര്‍ത്തു. “ഈ തെളിവുകള്‍ എല്ലാം പറഞ്ഞിട്ടും ‘മോട്ടീവ് ഇല്ല’ എന്നു പറയുന്നതാണ് പ്രശ്നം,” അദ്ദേഹം പറഞ്ഞു.
മഞ്ജുവാര്യരും ദിലീപും വേര്‍പിരിയാനുള്ള കാരണം ദിലീപും കാവ്യ മാധവനും തമ്മിലുള്ള ചാറ്റിങ്ങ് മഞ്ജുവാര്യര്‍ കണ്ടെത്തിയതാണെന്ന് മിനി വ്യക്തമാക്കി. ഈ ചാറ്റ് ദിലീപ് നല്‍കിയ പഴയ മൊബൈലില്‍ നിന്നാണ് കണ്ടെത്തിയതെന്നും, മഞ്ജുവാര്യര്‍ ഇത് കോടതിയില്‍ അറിയിച്ചു. ഗീതുമോഹന്‍ദാസ്, അതിജീവിത എന്നിവർ ഈ വിവരങ്ങള്‍ കോടതിയില്‍ പങ്കുവെച്ചിട്ടുണ്ടെന്നും, കാവ്യ മാധവന്റെ അമ്മയുമായി മഞ്ജുവാര്യര്‍ സംസാരിച്ചതായും മിനി വ്യക്തമാക്കി. പ്രതിക്ക് അതിജീവിതയോട് ഉണ്ടാകാനുള്ള വൈരാഗ്യത്തിന്റെ മോട്ടീവ് ഇതാണെന്നാണ് അഭിഭാഷക പറഞ്ഞത്.



