അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ ‘നിഴൽ യുദ്ധം’ നടത്തുകയാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാൻ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾ അഫ്‌ഗാനിസ്ഥാനിൽ അല്ല, മറിച്ച് ഇന്ത്യയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാക് അതിർത്തിയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇരു അയൽക്കാർ തമ്മിൽ അടുത്തിടെ നിലവിൽ വന്ന 48 മണിക്കൂർ വെടിനിർത്തലിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി അടുത്തിടെ നടത്തിയ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശന വേളയിൽ “പദ്ധതികൾ” ആസൂത്രണം ചെയ്തു എന്നും ആസിഫ് ആരോപിച്ചു. മുത്തഖിയുടെ ഇന്ത്യ സന്ദർശനം ഔദ്യോഗികമായി വ്യാപാര, ഉഭയകക്ഷി ബന്ധങ്ങളെ കേന്ദ്രീകരിച്ചായിരുന്നെങ്കിലും, അതിന് മറ്റ് ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ധാരാളം സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ട അതിർത്തിയിലെ തുടർച്ചയായ ഏറ്റുമുട്ടലുകൾക്ക് ശേഷം, അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ ഒക്ടോബർ 15 ന് വൈകുന്നേരം 48 മണിക്കൂർ വെടിനിർത്തൽ നിലവിൽ വന്നു. പാകിസ്ഥാൻ സമയം വൈകുന്നേരം 6 മണിക്കാണ് (1300 GMT) വെടിനിർത്തൽ ആരംഭിച്ചത്. വർധിച്ചുവരുന്ന അക്രമം തടയാൻ പരസ്പരം അഭ്യർത്ഥിച്ചതായി ഇരു സർക്കാരുകളും സ്ഥിരീകരിച്ചു. “സങ്കീർണ്ണവും എന്നാൽ പരിഹരിക്കാവുന്നതുമായ ഈ പ്രശ്‌നത്തിന് ക്രിയാത്മകമായ സംഭാഷണത്തിലൂടെ ഒരു നല്ല പരിഹാരം കണ്ടെത്താൻ” ഇരുപക്ഷവും ശ്രമിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക ഖൊറാസാൻ വിഭാഗത്തെ പാകിസ്ഥാൻ സർക്കാരും സൈന്യവും പിന്തുണയ്ക്കുകയും അഫ്ഗാൻ പ്രദേശത്തിനുള്ളിൽ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന് അഫ്ഗാനിസ്ഥാൻ ആരോപിക്കുന്നു. അതേസമയം, തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി)ക്ക് അഭയം നൽകുകയും പാകിസ്ഥാൻ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്തതിന് പാകിസ്ഥാൻ കാബൂളിനെ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച കാബൂളിൽ ഒരു ടിടിപി നേതാവിനെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്നാണ് അടുത്തിടെയുണ്ടായ ആക്രമണ പരമ്പര.



