ഇന്ത്യയിലെ വൻകിട വ്യവസായ ശൃംഖലയായ ഗോദ്‌റെജ് ഗ്രൂപ്പിനെ വിഭജിക്കാൻ സ്ഥാപക കുടുംബത്തിന്റെ തീരുമാനം . കമ്പനി തുടങ്ങി 127 വർഷങ്ങൾക്ക് ശേഷമാണ് പിളർപ്പ് സംഭവിക്കുന്നത് . ആദി ഗോദ്‌റെജും സഹോദരൻ നാദിറും ഒരു വശത്താണ്. ഗോദ്‌റെജ് ഇൻഡസ്‌ട്രീസിന് കീഴിലുള്ള അഞ്ച് സ്ഥാപനങ്ങൾ ഇരുവരും നിയന്ത്രിക്കും.
അതേസമയം ഗോദ്‌റെജ് & ബോയ്‌സും ഇതുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥാപനങ്ങളും സഹോദരങ്ങളായ ജംശ്യദ് ഗോദ്‌റെജിൻ്റെയും സ്മിത ഗോദ്‌റെജ് കൃഷ്ണയുടെയും ഉടമസ്ഥതയിലായിരിക്കും. ഈ കൂട്ടത്തിൽ മുംബൈയിലെ പ്രധാന സ്വത്തുക്കളും ഉൾപ്പെടുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗോദ്‌റെജ് ആന്‍ഡ് ബോയ്‌സ് ഉള്‍പ്പെടുന്ന ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന് ഐടി സോഫ്റ്റ്‌വെയർ, എയ്‌റോസ്പേസ്, വ്യോമയാനം, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യമറിയിക്കാനായിട്ടുണ്ട്. ജംഷ്യാദ് ഗോദ്‌റെജായിരിക്കും ഇവയുടെ ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറും.
ജംഷ്യാദിന്റെ സഹോദരിയായ സ്മിതയുടെ മകള്‍ നൈരിക ഹോല്‍ക്കറായിരിക്കും എക്സിക്യൂട്ടീവ് ഡയറക്ടർ. മുംബൈയിലെ 3,400 ഏക്കർ വരുന്ന ഭൂമിയും ഇവരുടെ നിയന്ത്രണത്തിലായിരിക്കും.ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ്, ഗോദ്‌റെജ് കണ്‍സ്യൂമർ പ്രൊഡക്ട്സ്, ഗോദ്‌റെജ് പ്രൊപ്പെർട്ടീസ്, ഗോദ്‌റെജ് അഗ്രൊവെറ്റ് ആന്‍ഡ് ആസ്ടെക് ലൈഫ് സയന്‍സസ് എന്നിവ ഉള്‍പ്പെട്ട ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയർപേഴ്‌സണ്‍ ചുമതല നദീർ ഗോദ്‌റെജ് വഹിക്കും. ആദിയുടെ നിയന്ത്രണത്തിന് കീഴിലുമായിരിക്കും ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്. ആദിയുടെ മകന്‍ പിരോജ്‌ഷ ഗോദ്‌റെജ് ആയിരിക്കും ജിഐജിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണ്‍.



