‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്ന് പറയാറുണ്ട്. ജപ്പാനിൽ 46 വർഷം തടവിൽ കഴിഞ്ഞ ഒരാൾ ഇപ്പോൾ നിരപരാധിയെന്ന് കണ്ടെത്തി മോചനം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 88-കാരനായ ഇവാവോ ഹകമാഡയാണ് നാല്പത്താറ് വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചത്. ഇവാവോ ലോകത്തിലെ ഏറ്റവും കൂടുതൽ കാലം വധശിക്ഷയ്ക്കായി തടവിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയെന്ന വിശേഷണത്തിനും അർഹനാണ്.
മുൻ ബോക്‌സറായ ഹകമാഡയെ 1968ൽ ഒരു കൊലപാതക കേസിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തൻ്റെ ബോസും കുടുംബവും കൊല്ലപ്പെട്ട കേസിൽ ഹകമാഡയെ കുറ്റക്കാരനാക്കി. എന്നാൽ, തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതോടെ 10 വർഷം നീണ്ട പുനരന്വേഷണത്തിന് ഒടുവിൽ കോടതി ഇവാവോയെ നിരപരാധി ആണെന്ന് പ്രഖ്യാപിച്ചു.
തുടർച്ചയായ കാമ്പയിനുകളുടെ ഭാഗമായാണ് കേസിൽ പുനരന്വേഷണം ആരംഭിച്ചത്. ഇവാവോയ്ക്ക് അസുഖബാധിതനായി നേരിട്ട് കോടതിയിൽ പോകാൻ സാധിച്ചില്ലെങ്കിലും 91-കാരിയായ സഹോദരി ഹിഡെക്കോ ഹകമാഡയ്ക്ക് വേണ്ടി നന്ദി പ്രകടിപ്പിച്ചു. സഹോദരൻ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച ജഡ്‌ജിയ്ക്കും, കേസിൽ പിന്തുണ നൽകിയ എല്ലാവർക്കും ഹിഡെക്കോ നന്ദി അറിയിച്ചു.
1968ൽ ഇവാവോയുടെ ബോസും, ഭാര്യയും, അവരുടെ രണ്ട് കൗമാരപ്രായക്കാരായ കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കൊള്ളയടിക്കലായിരുന്നു അന്നത്തെ ലക്ഷ്യം. എന്നാൽ, ഇവാവോയെ ശിക്ഷിക്കാൻ വേണ്ടി തെളിവുകൾ അടക്കം രക്തം പുരണ്ട വസ്ത്രം, മനപ്പൂർവം കെട്ടിച്ചമച്ചതാണെന്ന് പുനരന്വേഷണത്തിൽ കണ്ടെത്തി.



