ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നിന്ന് 30 വർഷങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ യുവാവ് തൻ്റെ കുടുംബവുമായി വീണ്ടും ഒത്തുചേർന്നു. 1993 സെപ്റ്റംബറിൽ തട്ടിക്കൊണ്ടുപോയി തന്നെ രാജസ്ഥാനിലെ ജയ്‌സാൽമീറിലേക്ക് എത്തിച്ച് ഒരു ട്രക്ക് ഡ്രൈവർക്ക് കൈമാറിയതാണെന്നും രാജു തൻ്റെ കഴിഞ്ഞകാല ദുരനുഭവം പങ്കുവെച്ചു.
“ഒരു തരിശായ പ്രദേശത്തിൻ്റെ നടുവിലുള്ള ഒരു മുറിയിൽ തട്ടിക്കൊണ്ടു പോയവർ എന്നെ പാർപ്പിച്ചു. അവിടെ ആടുകളെ പരിപാലിക്കാൻ ഞാൻ നിർബന്ധിതനായി. ഓരോ രാത്രിയും എന്നെ ചങ്ങലയിട്ട് മുറിയിൽ പൂട്ടിയിട്ടു,” -ഇപ്പോൾ 37 വയസ്സുള്ള രാജു പറഞ്ഞു.
രാജുവും സഹോദരിയും സാഹിബാബാദിലെ ദീൻ ബന്ധു പബ്ലിക് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് തുലാ റാം പറഞ്ഞു. സഹോദരിയുമായുള്ള വാക്കുതർക്കത്തിന് ശേഷം മൂന്ന് പേർ ടെമ്പോയിൽ വന്ന് രാജുവിനെ തട്ടിക്കൊണ്ടു പോക്കുകയായിരുന്നു, വിരമിച്ച ഡൽഹി സർക്കാർ ജീവനക്കാരനായ തുലാ റാം പറഞ്ഞു.
സാഹിബാബാദ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു അന്വേഷണം നടത്തിയിരുന്നു. വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും രാജുവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഒടുവിൽ അന്വേഷണം നിലച്ചു.
മൂന്ന് പതിറ്റാണ്ടുകളായി മകൻ്റെ വിധിയെക്കുറിച്ച് അനിശ്ചിതത്വത്തിലായിരുന്നു കുടുംബം. എന്നാൽ നവംബർ 27ന് രാജു നാട്ടിൽ എത്തിയതോടെ പേടിസ്വപ്‌നം അവസാനിച്ചു. ആദ്യം മടിച്ചുനിന്നെങ്കിലും നെഞ്ചിലെ മറുകും മറ്റ് അടയാളങ്ങളും കണ്ട് അമ്മയും സഹോദരിമാരും രാജുവിനെ തിരിച്ചറിഞ്ഞു.
തനിക്ക് ദിവസത്തിൽ രണ്ടുനേരം ഭക്ഷണമായി ഒരു റൊട്ടിയും ചായയും മാത്രമേ നൽകിയിരുന്നുള്ളൂവെന്ന് രാജു പറഞ്ഞു. എന്നിരുന്നാലും, ഒരു ദിവസം കുടുംബവുമായി വീണ്ടും ഒന്നിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ചെമ്മരിയാടിനെയും ആടിനെയും വാങ്ങാൻ ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നിന്നെത്തിയ ഒരു സിഖ് വ്യവസായി രാജുവിനെ മരത്തിൽ കെട്ടുകയും മർദിക്കുകയും ചെയ്യുന്നത് കണ്ടു. രാജുവിൻ്റെ ദുരവസ്ഥയിൽ മനംനൊന്ത വ്യവസായി അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിച്ചു. അതോടെയാണ് വിധി വഴിമാറിയത്.
വ്യവസായി രാജുവിനെ ട്രക്കിൽ കയറ്റി ഗാസിയാബാദ് അതിർത്തിയിൽ ഇറക്കി. നോയിഡയിൽ നിന്നുള്ളയാളാണെന്നും 1993ൽ തട്ടിക്കൊണ്ടു പോയതാണെന്നുമുള്ള കുറിപ്പുമായി പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പറഞ്ഞു.
രാജു ഒടുവിൽ ഗാസിയാബാദിലെ ഖോഡ പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ഭക്ഷണവും പാർപ്പിടവും ഒരുക്കി. മൂന്ന് ദിവസത്തെ തീവ്രമായ തെരച്ചിലിനൊടുവിൽ ഖോഡ പോലീസ് രാജുവിൻ്റെ കുടുംബത്തെ കണ്ടെത്തി.
തുലാ റാമിനെ സംബന്ധിച്ചിടത്തോളം ആ സംഗമം സന്തോഷത്തിൻ്റെ നിമിഷമായിരുന്നു. ആവശ്യമായ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം ലോക്കൽ പോലീസ് രാജുവിനെ വിജയകരമായി കുടുംബവുമായി കൂട്ടിച്ചേർത്തതായി എ.സി.പി രജനീഷ് ഉപാധ്യായ പറഞ്ഞു.
“ഒരുകാലത്ത് നിരാശാജനകമെന്ന് തോന്നിയ കേസ്, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സങ്കടങ്ങൾക്കും വേദനനയ്‌ക്കും ശേഷം രാജുവിനും കുടുംബത്തിനും വൈകാരികമായ ഒരു നിമിഷം സമ്മാനിച്ചു,” -പോലീസ് ഓഫീസർ പറഞ്ഞു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



