അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങളും എൻജിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തതും നിർണായകമാകുന്നു . ടേക്ക് ഓഫിന് തൊട്ടുമുമ്പ് എൻജിനുകൾ ശരിയായി പ്രവർത്തിച്ചിരുന്നുവെങ്കിലും, പറന്നുയർന്നതിന് തൊട്ടുപിന്നാലെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഇത് മാനുഷിക പിഴവിലേക്കാണ് വിരൽ ചൂണ്ടുന്നത്. അപകടകാരണം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ട റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൽ (CVR) ഒരു പൈലറ്റ്, “എന്തിനാണ് എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?” എന്ന് ചോദിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് മറുപടിയായി രണ്ടാമത്തെ പൈലറ്റ് “ഞാനങ്ങനെ ചെയ്തിട്ടില്ല” എന്ന് പറയുന്നു. ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നടക്കുക.
ടേക്ക് ഓഫിനു മുൻപ് രണ്ട് എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നിട്ടും, പറന്നുയർന്നതിന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യപ്പെട്ടു. ഈ സ്വിച്ചുകൾ മാനുവലായി പ്രവർത്തിപ്പിച്ചാൽ മാത്രമേ ‘റൺ’ പൊസിഷനിൽ നിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് മാറൂ. ഇടതുവശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഉള്ളത്. വലതുവശത്താണ് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്. സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ട് പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാല് സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും, കുതിച്ചുയരാനാകാതെ വിമാനം തകർന്നു വീഴുകയായിരുന്നു.
വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്ജമാകാൻ രണ്ട് മിനിറ്റിലേറെ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിമാനം പറന്നുയർന്ന ഉടൻ തന്നെ റാം എയർ ടർബൈൻ (RAT) പുറത്തെത്തി. എൻജിനുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പൈലറ്റിന് ഇത് ഓൺ ചെയ്യാൻ സാധിക്കും. റാറ്റ് പുറത്തുവന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൈലറ്റുമാർ രണ്ടുപേരും പരിചയസമ്പന്നരായിരുന്നു. ഇന്ധന സ്വിച്ചിന്റെ ലോക്ക് ഉയർത്താതെ ഓഫ് ചെയ്യാനാകില്ല എന്നതും മാനുഷിക പിഴവെന്ന സംശയം ബലപ്പെടുത്തുന്നു.
വെറും 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. വിമാനത്തെ നിയന്ത്രിക്കുന്ന ചിറകിലെ ഫ്ലാപ്പുകൾ ശരിയായ ദിശയിലായിരുന്നു. പൈലറ്റുമാർക്ക് ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അട്ടിമറിക്ക് പ്രാഥമിക തെളിവുകളില്ല. മനപ്പൂർവം സ്വിച്ചുകൾ ഓഫ് ചെയ്തതാണോ, അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. രണ്ടാമത്തെ പൈലറ്റ് അറിയാതെയാണ് സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് എന്നത് ഈ കേസിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു.



