ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയ സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിനെ അടിയന്തരമായി പിരിച്ചുവിട്ടു. ഓഗസ്റ്റ് 4-ന് നടന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയെ തുടർന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പറക്കലിനിടെ പൈലറ്റ് മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
VT-EXO രജിസ്ട്രേഷൻ നമ്പറുള്ള എയർബസ് A320 വിമാനത്തിൽ (ഫ്ലൈറ്റ് AI 2379) രണ്ട് പൈലറ്റുമാരും ആറ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 145 പേരാണ് ഉണ്ടായിരുന്നത്. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിനെ തുടർന്നുണ്ടായ പ്രകമ്പനത്തിൽ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ 24 പേർക്ക് വൈദ്യസഹായം നൽകേണ്ടി വന്നു. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്.
തുടക്കത്തിൽ ശക്തമായ ടർബുലൻസ് (വായുക്കുഴപ്പം) കാരണമാണ് വിമാനം കുലുങ്ങിയതെന്നാണ് കരുതിയിരുന്നതെങ്കിലും, പരിക്കുകളുടെ ഗൗരവവും തെളിവുകളും പരിശോധിച്ച ശേഷം സംഭവത്തെ ഔദ്യോഗികമായി ഒരു ‘അപകടമായി’ (Accident) തരംതിരിക്കുകയായിരുന്നു. ഫ്ലൈറ്റിലെ മുഖ്യ പൈലറ്റിന്റെ ശരീരത്തിൽ സൈക്കോ ആക്റ്റീവ് ലഹരിവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് എഎഐബി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗുരുതര വീഴ്ച കണക്കിലെടുത്ത്, ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) ശുപാർശ ചെയ്തു.
സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയമാണ് എയർ ഇന്ത്യയ്ക്കുള്ളതെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റിനെ ഉടൻ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതെന്നും എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു. ഡൽഹി വിമാനത്താവളത്തിലെ ജീവനക്കാരെയും കാബിൻ ക്രൂ അംഗങ്ങളെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഡാറ്റകളും അന്വേഷണ ഏജൻസി കർശനമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


