പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് പരിഷ്‌കരിച്ചു. മിക്ക റൂട്ടുകളിലും പുതിയ നിരക്കുകൾ 2026 ഏപ്രിൽ 8 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ റൂട്ടുകളിൽ ഏപ്രിൽ 10 മുതലായിരിക്കും പുതുക്കിയ സർചാർജ് ഈടാക്കി തുടങ്ങുക. പുതുതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ അധിക നിരക്ക് ബാധകമാകുന്നത്.
ആഭ്യന്തര യാത്രക്കാർക്ക് യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ചാണ് പുതുക്കിയ സർചാർജ് നിശ്ചയിച്ചിരിക്കുന്നത്. 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 299 രൂപയും, 501 മുതൽ 1000 കിലോമീറ്റർ വരെ 399 രൂപയും അധികമായി നൽകണം. 1001 മുതൽ 1500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 549 രൂപയും, 1501 മുതൽ 2000 കിലോമീറ്റർ വരെ 749 രൂപയുമാണ് അധികമായി നൽകേണ്ടി വരിക. 2000 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര ആഭ്യന്തര യാത്രകൾക്ക് 899 രൂപ സർചാർജ് ഇനത്തിൽ വർദ്ധിക്കും. ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റം വരുത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര റൂട്ടുകളിൽ വിവിധ മേഖലകൾ തിരിച്ച് യുഎസ് ഡോളറിലാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. സാർക് രാജ്യങ്ങളിലേക്ക് (ബംഗ്ലാദേശ് ഒഴികെ) 24 ഡോളറും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് 50 ഡോളറും അധികമായി നൽകേണ്ടിവരും. സിംഗപ്പൂർ ഒഴികെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് 100 ഡോളറും സിംഗപ്പൂരിലേക്ക് മാത്രം 60 ഡോളറുമാണ് പുതുക്കിയ നിരക്ക്. ആഫ്രിക്കയിലേക്ക് 130 ഡോളറും യൂറോപ്പിലേക്ക് 205 ഡോളറും അധികമായി ഈടാക്കുമ്പോൾ, വടക്കേ അമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും ഉള്ള യാത്രക്കാർ 280 ഡോളർ അധിക സർചാർജ് നൽകണം.



