വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കാസർകോട് മണ്ഡലത്തിൽ ഇത്തവണ ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലീഗ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ മുനീർ ഹാജിയുടെ പേര് മുൻനിരയിലുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.
അതേസമയം, അയൽ മണ്ഡലമായ മഞ്ചേശ്വരത്ത് നിലവിലെ എം.എൽ.എ എ.കെ.എം. അഷ്‌റഫ് തന്നെ യുഡിഎഫിനായി വീണ്ടും അങ്കത്തിനിറങ്ങും. മഞ്ചേശ്വരത്ത് അഷ്‌റഫിന്റെ ജനപ്രീതി പരിഗണിച്ചാണ് അദ്ദേഹത്തിന് തന്നെ വീണ്ടും അവസരം നൽകാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ, കാസർകോട് മണ്ഡലത്തെ കേന്ദ്രീകരിച്ച് ചില വ്യവസായ പ്രമുഖർ നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കിൽ എ.കെ.എം. അഷ്‌റഫിനെ മന്ത്രിസഭയിലെത്തിക്കാനാണ് ഈ വ്യവസായ ഗ്രൂപ്പുകളുടെ നീക്കം.
എന്നാൽ അഷ്‌റഫിന് മന്ത്രിസ്ഥാനം ഉറപ്പാക്കണമെങ്കിൽ കാസർകോട് ജില്ലയിൽ നിന്ന് മറ്റൊരു ശക്തനായ അവകാശിയുണ്ടാകരുത് എന്ന് ഇവർ കണക്കുകൂട്ടുന്നു. ഈ സാഹചര്യം ഒഴിവാക്കാനായി മുനീർ ഹാജിയെ തഴഞ്ഞ്, പരിചയസമ്പത്ത് കുറഞ്ഞ ഒരു യുവനേതാവിനെ കാസർകോട് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ വ്യവസായ പ്രമുഖർ സമ്മർദ്ദം ചെലുത്തുന്നതായാണ് വിവരം.



