അൽ മുക്താദിർ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബൽ മാനേജരുമായ ഗുൽസാർ അഹമ്മദിനെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. നൂറുകണക്കിന് ആളുകളിൽ നിന്ന് സ്വർണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നതാണ് കേസ്.
വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് പണം തട്ടിയ കേസിലാണ് ഗുൽസാർ അഹമ്മദിനെ അറസ്റ്റ് ചെയ്തത്. ചാരാച്ചിറയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇതുവരെ ലഭിച്ച പരാതികൾ പ്രകാരം മാത്രം നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
അൽ മുക്താദിർ ജ്വല്ലറിയിൽ നിക്ഷേപിക്കുന്നവർക്ക് വർഷത്തിൽ 25 ശതമാനം വരെ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആരംഭിച്ചത്. കൂടാതെ പണിക്കൂലിയില്ലാതെ സ്വർണം നൽകാമെന്ന പേരിലും ആളുകളെ വലയിലാക്കുകയായിരുന്നു.
സ്ഥാപനത്തിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബഡ്‌സ് ആക്ടിന്റെ (BUDS Act) ലംഘനങ്ങളെക്കുറിച്ചും പൊലീസിന് നേരത്തെ തന്നെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആദായനികുതി വകുപ്പ് ജ്വല്ലറിയിൽ റെയ്ഡ് നടത്തുകയും കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തതോടെയാണ് കമ്പനിയുടെ തകർച്ച ആരംഭിക്കുന്നത്. അധികം വൈകാതെ തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും അൽ മുഖ്താദിറിന്റെ ശാഖകൾ ഓരോന്നായി അടച്ചുപൂട്ടുകയും ചെയ്തു.



