മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ- ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ- ഇസ്ലാം വാൾ- മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സംശയം.
സംഭവത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാൻ മാലി സർക്കാറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ ഒന്നിനാണ് സംഭവം നടന്നത്. ഫാക്ടറി വളപ്പിൽ ആയുധധാരികളായ ഒരു സംഘം അക്രമികൾ സംഘടിത ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബലമായി ബന്ദികളാക്കി കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അൽ- ഖ്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ- ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ചൊവ്വാഴ്‌ച മാലിയിൽ ഉടനീളം നടന്ന സംഘടിത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
“ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു,” -വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:




