പാലക്കാട് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയാവാനാണ് സാധ്യത . പി സരിന് ഈ കാര്യത്തിൽ പിന്തുണ നല്‍കാന്‍ ഇന്ന് ചേർന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി.
ഇനി ഈ കാര്യത്തിൽ സരിൻ്റെ തീരുമാനമാണ് അറിയേണ്ടത്. അതിനായുള്ള കാത്തിരിപ്പിലാണ് സിപിഎം. ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സിപിഎം നേതാവും മന്ത്രിയുമായ എം ബി രാജേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് . വടകരയിലെ സഹായത്തിനുള്ള പ്രത്യുപകാരം കിട്ടിയെന്നും പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ദുർബലനാണെന്നും എം ബി രാജേഷ് പ്രതികരിച്ചിരുന്നു.
അതേസമയം, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുമായിരുന്നു പി സരിൻ രംഗത്തെത്തിയിരുന്നത്.



