തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ വിജയിയുടെ തമിഴക വെട്രി കഴകം സഖ്യരാഷ്ട്രീയത്തിലെ ആദ്യ വെല്ലുവിളി നേരിടുന്നു. കോൺഗ്രസ്, വിസികെ, ഇടതുപാർട്ടികൾ എന്നിവരുടെ പിന്തുണയോടെ രൂപംകൊണ്ട സർക്കാരിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത നിർണായക യോഗത്തിൽ നിന്ന് ഇടതുപാർട്ടികൾ വിട്ടുനിൽക്കാൻ തീരുമാനിച്ചതാണ് ശ്രദ്ധേയമായത്.
സഖ്യകക്ഷികൾക്ക് നന്ദി അറിയിക്കാനും ഭാവി രാഷ്ട്രീയ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യാനും ഈസ്റ്റ് കോസ്റ്റ് റോഡിലെ റിസോർട്ടിൽ ഇന്ന് വൈകീട്ട് പ്രത്യേക യോഗം വിളിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇടതുപാർട്ടി നേതൃത്വം ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.
അതേസമയം, സഖ്യത്തിൽ നിന്ന് അകന്നുനിൽക്കാനുള്ള നിലപാടല്ല ഇടതുപക്ഷത്തിന്റേതെന്നാണ് സൂചന. യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും മുഖ്യമന്ത്രി വിജയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ പാർട്ടി നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. സഖ്യത്തിലെ അഭിപ്രായവ്യത്യാസങ്ങളും സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങളും ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.


