പ്രമുഖ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ വീണ്ടും വൻതോതിലുള്ള പിരിച്ചുവിടൽ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് കമ്പനി വെളിപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ കമ്പനി ഇത്രയും വലിയ തോതിൽ ജോലികൾ പിരിച്ചുവിടുന്നത് ഇത് രണ്ടാം തവണയാണ്. കമ്പനിയിൽ കൂടുതൽ സംഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനം എടുത്തതെന്ന് അറിയിച്ചു.
ആമസോൺ പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജിയുടെ സീനിയർ വൈസ് പ്രസിഡന്റ് ബെത്ത് ഗെല്ലെറ്റി ഒരു ബ്ലോഗ് പോസ്റ്റിൽ ഈ വിഷയത്തിൽ പ്രതികരിച്ചു. “ഇത് ബുദ്ധിമുട്ടുള്ള വാർത്തയാണെന്ന് എനിക്കറിയാം. കമ്പനിയെ ശക്തിപ്പെടുത്തുന്നതിനും അനാവശ്യമായ ലെയറുകൾ കുറയ്ക്കുന്നതിനും ഉടമസ്ഥാവകാശ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനുമായി ഒക്ടോബറിൽ ഞങ്ങൾ ആരംഭിച്ച പ്രക്രിയ ഇപ്പോൾ ഞങ്ങൾ പൂർത്തിയാക്കി,” അവർ വിശദീകരിച്ചു. ഈ പ്രക്രിയയിൽ ഏകദേശം 16,000 ജോലികൾ ബാധിക്കപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു.
ജോലി നഷ്ടപ്പെട്ടവർക്കൊപ്പം നിൽക്കുമെന്ന് ആമസോൺ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസിലെ ജീവനക്കാർക്ക് പുതിയ ജോലികൾ കണ്ടെത്താൻ 90 ദിവസത്തെ സമയം നൽകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ജോലി കണ്ടെത്താൻ കഴിയാത്തവർക്ക് പിരിച്ചുവിടൽ പാക്കേജുകൾ, ആരോഗ്യ ഇൻഷുറൻസ്, ഔട്ട്‌പ്ലേസ്‌മെന്റ് സേവനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുമെന്ന് വ്യക്തമാക്കി.
എന്നാലും , ഏതാനും മാസങ്ങൾ കൂടുമ്പോൾ ഇത്തരം പിരിച്ചുവിടലുകൾ പ്രഖ്യാപിക്കാൻ പദ്ധതിയില്ലെന്ന് കമ്പനി പറയുന്നു . അതേസമയം, ഭാവിക്ക് അത്യാവശ്യമായ തന്ത്രപരമായ മേഖലകളിൽ നിക്ഷേപവും നിയമനവും തുടരുമെന്ന് ബെത്ത് ഗെലെറ്റി പറഞ്ഞു. മുമ്പ് പ്രഖ്യാപിച്ച 14,000 തൊഴിൽ വെട്ടിക്കുറവുകൾക്ക് പുറമെയാണിത്.



