വ്യവസായി അനിൽ അംബാനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടർച്ചയായ മൂന്നാം ദിവസവും റെയ്‌ഡ് നടത്തി. 3000 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
ഇതിൽ 24,000 കോടി രൂപ വരെ അഴിമതി നടന്നിട്ടുണ്ടെന്ന് ചില സ്രോതസുകൾ അവകാശപ്പെടുന്നു. വ്യാഴാഴ്‌ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച അന്വേഷണം ശനിയാഴ്‌ച മുംബൈയിലെ റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിൻ്റെ (RAAGA) പ്രധാന ഓഫീസുകളിലും മറ്റ് സ്ഥലങ്ങളിലും ഇപ്പോഴും തുടരുകയാണ്.
റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട രേഖകൾ, ഡിജിറ്റൽ ഡാറ്റ, ഇടപാടുമായി ബന്ധപ്പെട്ട ലെഡ്‌ജറുകൾ എന്നിവയെക്കുറിച്ച് ഇഡി സംഘങ്ങൾ സമഗ്രമായ അന്വേഷണം നടത്തി വരികയാണ്. അനിൽ അംബാനിയുടെ സാമ്പത്തിക ഇടപാടുകൾ, പ്രത്യേകിച്ച് വിദേശ നിക്ഷേപങ്ങൾ, കടത്തിൻ്റെ ഉപയോഗം, അനുബന്ധ കമ്പനികളുടെ പ്രവർത്തനങ്ങൾ എന്നിവയിൽ ഇഡിയുടെ സംശയം വർദ്ധിച്ചു വരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
2017നും 2019നും ഇടയിൽ യെസ് ബാങ്കിൽ നിന്ന് എടുത്ത ഏകദേശം 3000 കോടി രൂപയുടെ വായ്‌പകൾ ദുരുപയോഗം ചെയ്‌തുവെന്ന കേസിലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വായ്‌പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിൻ്റെ പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട വിവിധ കമ്പനികളിലേക്ക് ഫണ്ട് കൈമാറ്റം ചെയ്‌തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പഴയ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ ഈ ഇടപാടുകളെ കുറിച്ച് ഇഡി ഇപ്പോൾ ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. ഈ നടപടി ബിസിനസ്, രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വലിയ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
റിലയൻസ് ഗ്രൂപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL) പ്രസ്‌താവനയിൽ പറഞ്ഞു, “യെസ് ബാങ്കിൻ്റെ പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനികൾക്ക് നൽകിയ എല്ലാ വായ്‌പകളും പൂർണമായും സുതാര്യമായ പ്രക്രിയക്ക് കീഴിലും ക്രെഡിറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷവുമാണ് നൽകിയത്. ഈ വായ്‌പകൾ പൂർണമായും സുരക്ഷിതമായിരുന്നു, മുതലും പലിശയും ഉൾപ്പെടെ പൂർണമായും തിരിച്ചടച്ചിട്ടുണ്ട്. നിലവിൽ കുടിശ്ശികയില്ല.”
റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന് വലിയൊരു പ്രതിസന്ധിയാണ് ഈ റെയ്‌ഡ് സൂചിപ്പിക്കുന്നത്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാളായിരുന്ന അനിൽ അംബാനി സമീപ വർഷങ്ങളിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇഡിയുടെ ഈ നടപടി അദ്ദേഹത്തിൻ്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുക മാത്രമല്ല, കോർപ്പറേറ്റ് ഭരണത്തെയും സാമ്പത്തിക സുതാര്യതയെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.
അടുത്ത കുറച്ച് ദിവസത്തേക്ക് ഇഡി സംഘങ്ങൾ രേഖകളും ഡിജിറ്റൽ ഡാറ്റയും അന്വേഷിക്കുന്നത് തുടരുമെന്ന് വൃത്തങ്ങൾ പറയുന്നു. ഈ കേസിൽ കൂടുതൽ കമ്പനികളോ വ്യക്തികളോ ഉൾപ്പെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. റിലയൻസ് ഗ്രൂപ്പിൻ്റെ കമ്പനികളെയും മൊത്തത്തിലുള്ള വിപണിയെയും ഇത് ബാധിച്ചേക്കാം എന്നതിനാൽ ബിസിനസ് ലോകവും നിക്ഷേപകരും ഈ വിഷയത്തിൽ സൂക്ഷ്‌മ നിരീക്ഷണം നടത്തുന്നു.



