രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒമ്പത് പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് പുതിയ സർവീസുകളുടെ പ്രയോജനം ലഭിക്കുക. എന്നാൽ, റെയിൽവേയുടെ ഈ പുതിയ പട്ടികയിൽ കേരളത്തിലേക്ക് ഒരെണ്ണം പോലും അനുവദിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിനാണ് പുതിയ പ്രഖ്യാപനത്തിൽ റെയിൽവേ മുന്തിയ പരിഗണന നൽകിയിരിക്കുന്നത്. ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് പുതിയ ട്രെയിനുകൾ സർവീസ് നടത്തും. പ്രഖ്യാപിക്കപ്പെട്ട ഒമ്പത് റൂട്ടുകൾ താഴെ പറയുന്നവയാണ്:
- ഗുവാഹാത്തി – റോഹ്താക്
- ദിബ്രുഗഡ് – ലഖ്‌നൗ
- ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി
- ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ
- ആലിപുർദ്വാർ – എസ്എംവിടി ബെംഗളൂരു
- ആലിപുർദ്വാർ – മുംബൈ
- കൊൽക്കത്ത – താംബരം
- കൊൽക്കത്ത – ആനന്ദ് വിഹാർ ടെർമിനൽ
- കൊൽക്കത്ത – ബനാറസ്.
ദീർഘദൂര യാത്രക്കാർക്കായി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുന്ന നോൺ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ വേഗത്തിലുള്ള യാത്ര ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം 800 കിലോമീറ്ററിൽ (500 മൈൽ) കൂടുതൽ ആയിരിക്കുകയോ അല്ലെങ്കിൽ, നിലവിലുള്ള ട്രെയിൻ സർവീസുകൾ ഉപയോഗിച്ച് ഈ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാൻ പത്ത് മണിക്കൂറിൽ കൂടുതൽ സമയം എടുക്കുന്നുണ്ടെങ്കിലുമാണ് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ അനുവദിക്കുക.
സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ദീർഘദൂര യാത്രകൾ സാധ്യമാക്കുന്ന ഈ പദ്ധതിയിൽ കേരളത്തിന് പ്രാതിനിധ്യമില്ലാത്തത് വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്.



