2020ൽ ചരിത്രത്തിൽ ആദ്യമായി പ്രായം കുറഞ്ഞൊരു വനിതാ മേയര്‍ തിരുവനന്തപുരത്തിൻ്റെ അമരത്ത് എത്തിയപ്പോള്‍ കേരളം ആവേശത്തിലായിരുന്നു. ആ ആവേശത്തിൽ പങ്കുചേർന്ന ആളായിരുന്നു ഇപ്പോൾ ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന‍്‍ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവുമായ സൊഹ്‌റാൻ മംദാനി. അന്ന് അദ്ദേഹം ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ച് ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു.
എങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്കിനും ആവശ്യം എന്നായിരുന്നു പോസ്റ്റ്. മംദാനി ന്യൂയോർക്കിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ മലയാളികൾ മംദാനിയുടെ പഴയ പോസ്റ്റ് വീണ്ടും ചർച്ചയാക്കി. ചുവന്ന യൂണിഫോമും തൊപ്പിയും കൊടിയുമടക്കം പിടിച്ചു നില്‍ക്കുന്ന ആര്യയുടെ ചിത്രമാണ് അദ്ദേഹം അന്ന് പോസ്റ്റ് ചെയ്‌തത്.
സിപിഎം പുതുച്ചേരി ഘടകത്തിൻ്റെ ട്വീറ്റാണ് മംദാനി അന്ന് പങ്കുവെച്ചത്. ‘സഖാവ് ആര്യ രാജേന്ദ്രൻ, വയസ് 21, കേരളത്തിലെ തിരുവനന്തപുരത്തിൻ്റെ പുതിയ മേയർ. ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും അവർ,’ എന്നായിരുന്നു പോസ്റ്റ്. 21 വയസുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ചർച്ചയായിരുന്നു.
അദ്ദേഹം ന്യൂയോര്‍ക്കില്‍ വിജയിച്ചതോടെ ലോക മുതലാളിത്തത്തിൻ്റെ തലപ്പത്ത് മേയറായി ഇരിക്കാന്‍ പോകുന്നത് കേരളത്തെയും കേരളത്തിലെ ഇടതുപക്ഷത്തെയും ആരാധനയോടെ നോക്കുന്ന ഒരാളാണ്. 33 -കാരനായ മംദാനി ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ്. ന്യൂയോര്‍ക്കില്‍ മേയറാകുന്ന ആദ്യ റാപ് ഗായകന്‍ കൂടിയാണ്. ഏഴു വര്‍ഷം മുമ്പാണ് അമേരിക്കന്‍ പൗരത്വം നേടിയത്.
പലസ്‌തീന്‍ അനുകൂല നിലപാടിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെയും ഇസ്രയേൽ പ്രാധനമന്ത്രി ബെന്യമിൻ നെതന്യാഹുവിൻ്റെയും നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെ ശ്രദ്ധേയനാണ് മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന മംദാനിയെ “കമ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യൻ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയിൽ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്‌ദൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി എന്ന കമ്യൂണിസ്റ്റുകാരൻ.
വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം



