നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവേ ഗോഡി മീഡിയ എന്ന് ആരോപിച്ച് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനല്‍ (എ.എന്‍.ഐ) വാര്‍ത്ത ഏജന്‍സിയുടെ മൈക്ക് എടുത്തുമാറ്റി ഇല്‍തിജ മുഫ്തി. ഇല്‍തിജ സംസാരിക്കുമ്പോള്‍ മാധ്യമങ്ങളെല്ലാം അവർക്ക് മുൻപിൽ മൈക്കുകള്‍ വെച്ചിരുന്നു. ഈ സമയം ‘ഗോഡി മീഡിയ അനുവദനീയമല്ല’ എന്ന് അവര്‍ പറഞ്ഞ് മൈക്ക് നീക്കം ചെയ്യുകയായിരുന്നു . ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവുമാണ് ഇല്‍തിജ മുഫ്തി.
തന്റെ പ്രവൃത്തിക്ക് ശേഷം എ.എന്‍.ഐയുടെ റിപ്പോര്‍ട്ടിങ് രീതികളെ കുറിച്ച് ഇല്‍തിജ മുഫ്തി തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, ഇതിനെ വില കുറഞ്ഞ പ്രതികരണം എന്നാണ് എ.എന്‍.ഐയുടെ എഡിറ്റര്‍ സ്മിത പ്രകാശ് പ്രതികരിച്ചത്.
എ.എന്‍.ഐ വാര്‍ത്ത ഏജന്‍സി മുസ്‌ലിംകളെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയും പൈശാചികവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് ഇല്‍തിജ മുഫ്തി ആരോപിക്കുന്നു . എന്തായാലും എ.എന്‍.ഐ യുടെ മൈക്ക് ഇല്‍തിജ എടുത്തുമാറ്റുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.



