മനുഷ്യരിലെ രോഗ ക്യാൻസർ നിർണയത്തിനായി ഉറുമ്പുകളെയും ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു ഗവേഷകസംഘം. ക്യാൻസർ ട്യൂമറുകളാണെങ്കിൽ, പ്രത്യേകതരത്തിലുള്ള കെമിക്കലുകൾ പുറത്തുവിടുകയും ഇത് വിയർപ്പ്- മൂത്രം പോലുള്ള, ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന ശരീരസ്രവങ്ങളിൽ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു. ഇവയുടെ ഗന്ധത്തിലൂടെയാണ് ഉറുമ്പുകൾക്ക് ക്യാൻസർ നിർണയം നടത്താൻ സാധിക്കുക.
വാസ്തവത്തിൽ ഉറുമ്പുകൾക്ക് മൂക്കില്ല. പക്ഷെ ഇവരുടെ ആൻറിന പോലുള്ള ഭാഗങ്ങൾ വച്ച് ഇവയ്ക്ക് പെട്ടെന്ന് മണങ്ങളെ വേർതിരിച്ചറിയാനാകും. ‘പ്രൊസീഡിംഗ്സ് ഓഫ് ദ റോയൽ സൊസൈറ്റി ബി’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിൻറെ വിശദാംശങ്ങൾ വന്നിട്ടുള്ളത്.
തികച്ചും ലളിതമായൊരു പരിശീലനരീതിയിലൂടെ ഗവേഷകർ ഉറുമ്പുകളെ ഇതിനായി പരിശീലിപ്പിച്ച് എടുത്തതാണ്. മനുഷ്യരുടെ ശരീരത്തിൽ സ്തനാർബുദത്തിൻറെ ഭാഗമായുണ്ടാകുന്ന ട്യൂമറുകളെ എലികളുടെ ശരീരത്തിലേക്ക് ട്രാൻസ്ലാൻറ് ചെയ്ത് ഇവയെ ലബോറട്ടറിയിൽ സൂക്ഷിച്ചു.ശേഷം ട്യൂമറുള്ള എലികളുടെ മൂത്രവും ക്യാൻസറില്ലാത്ത- ആരോഗ്യമുള്ള എലികളുടെ മൂത്രവും വ്യത്യസ്തഭാഗങ്ങളിലായി വച്ച് ക്യാൻസർ ബാധിതരായ എലികളുടെ മൂത്രത്തിന് മുമ്പിൽ പഞ്ചസാര ലായനിയുടെ തുള്ളികൾ വീഴ്ത്തി. അതിനാൽ ഉറുമ്പുകൾ ഈ ഭാഗത്ത് കൂടുതൽ സമയം ചെലവിടും.
ഈ രീതിയിൽ പലതവണ ചെയ്യുമ്പോഴേക്ക് അടുത്ത തവണ ക്യാൻസർ ബാധിച്ച എലിയുടെ മൂത്രവും അല്ലാത്തതും വച്ചിടത്ത് പഞ്ചസാര ലായനി വീഴ്ത്തിയില്ലെങ്കിലും അവർ ക്യാൻസർ ബാധിച്ച എലിയുടെ മൂത്രത്തിന് ചുുറ്റുപാടുമായി തന്നെ ഏറെ നേരെ കൂടും. താരതമ്യേന വളരെ ചെലവ് കുറഞ്ഞ രീതിയിൽ ജീവികളെ ഉപയോഗപ്പെടുത്തി ക്യാൻസർ നിർണയം നടത്തുന്നതിന് ഉദാഹരണമായി ഈ പരീക്ഷണത്തെ എടുക്കാമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.



