ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി യുഡിഎഫിന് മറിച്ചു നൽകിയെന്നും, ഇതിലൂടെ അയ്യായിരത്തിൽ അധികം വോട്ടുകൾ കൈമാറ്റം ചെയ്യപ്പെട്ടെന്നുമാണ് വാർത്തകൾ. ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, ഫറോക്ക് മേഖലകളിലെ വിവിധ ബൂത്തുകളിലാണ് വോട്ട് ചോർച്ച പ്രധാനമായും പ്രകടമായിരിക്കുന്നത്.
പഴയ ബേപ്പൂർ പഞ്ചായത്തിലെ 9, 33, 27, 35, 36, 37, 39, 50, 51, 53 എന്നീ ബൂത്തുകളിലും ചെറുവണ്ണൂരിലെ 103, 99 ബൂത്തുകളിലും ബിജെപിക്ക് വോട്ട് കുറഞ്ഞു. കടലുണ്ടിയിലെ 189, 203 ബൂത്തുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ 138, 139, 140 ബൂത്തുകളിലും സമാനമായ രീതിയിൽ വോട്ട് മറിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും വാർത്തകൾ പുറത്തുവന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും ബേപ്പൂരിൽ വോട്ട് കുറഞ്ഞത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കോഴിക്കോട് നോർത്ത്, സൗത്ത്, കുന്നമംഗലം തുടങ്ങിയ സമീപ മണ്ഡലങ്ങളിൽ ബിജെപി വോട്ട് നില വർദ്ധിപ്പിച്ചപ്പോഴും ബേപ്പൂരിൽ കഴിഞ്ഞ തവണത്തെ വോട്ടുകൾ നിലനിർത്താൻ ബിജെപിക്ക് സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഹമ്മദ് റിയാസിന് എതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്താൻ അൻവറും ബിജെപി നേതാക്കളും ഒരുപോലെ തയ്യാറായതും ഈ ഡീലിൻ്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു.
ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ബോധപൂർവ്വം മാറ്റിനിർത്തിയ കേന്ദ്രസർക്കാർ നടപടിയും ഇതിൻ്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആർഎസ്എസുമായി ഡീൽ ഉറപ്പിച്ചാണ് അൻവർ മത്സരിക്കാൻ എത്തിയതെന്ന നേരത്തെയുള്ള ആരോപണങ്ങൾ ഈ കണക്കുകളിലൂടെ കൂടുതൽ വ്യക്തമാവുകയാണ്.



