കുത്തക മുതലാളിമാരും, ഭൂപ്രഭുക്കൻമാരും ഒഴികെയുള്ള ആർക്കും സിപിഎമ്മിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കണമെങ്കിൽ വേറെ ഏതെങ്കിലും പാർട്ടിയിൽ ചേർന്ന് ഈ പാർട്ടിയിലേക്ക് വരണം എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒരു ധാരണ ഇപ്പോൾ ആരും വെക്കേണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
വന്ദേ ഭാരത് വന്നപ്പോൾ കെ റെയിലിൻ്റെ ആവശ്യകത എല്ലാവർക്കും ബോധ്യപ്പെട്ടുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കെ സുധാകരൻ പ്രസംഗത്തിൽ നടത്തുന്ന ഭീഷണികൾ ഒക്കെ പ്രസംഗത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമാണ്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുധാകരൻ കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു.
സുധാകരൻ്റെ ഇത്തരം പ്രസംഗങ്ങളിൽ കണ്ണുരുകാരായ തങ്ങൾക്ക് പുതുമയില്ല. സിപിഎമ്മിനെ ആശ്രയിക്കാനാവാത്ത ചുരുക്കം ആളുകളെ ഇവിടെയുള്ളു. ആരെയും ഉൾക്കൊള്ളാൻ ഉള്ള വിശാലത സിപിഎമ്മിനുണ്ട്.
കേരളത്തിലെ ജനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നിക്ഷേപക സംഗമത്തിൻ്റെ ലക്ഷ്യം. നയമാറ്റം ഇല്ല, നയവ്യതിയാനവും ഇല്ല. വികസിത, അർദ്ധ വികസിത രാജ്യങ്ങളിലെ പോലെ കേരളത്തിലെ ജനങ്ങളുടെ നിലവാരവും ഉയരും. നവ കേരളത്തിൻ്റെ ലക്ഷ്യമിതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



