...
Home News National സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തില്‍?

സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തില്‍?

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി

4

ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ നിരീക്ഷണത്തിലാണെന്ന ആരോപണവുമായി അഭിജീത്ത് ദീപ്‌കേ. പ്രതിഷേധക്കാരുടെ വാട്‌സ്ആപ്പ് കോളുകള്‍, ചാറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും ദീപ്‌കേ ആരോപിക്കുന്നു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിജെപി ആരംഭിച്ച പ്രതിഷേധം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ഭരണകൂടത്തില്‍ നിന്നുള്ള പേരുവെളിപ്പെടുത്താത്ത ചില വൃത്തങ്ങളാണ് സംഘടനക്ക്‌ ഉള്ളില്‍ നടക്കുന്ന ആശയ വിനിമയങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നത് അറിയിച്ചതെന്നും എക്‌സ് പോസ്റ്റിലൂടെ ദീപ്‌കേ അറിയിച്ചു. മാത്രമല്ല ഞങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകള്‍ ഒരു വാക്കുപോലും മാറാതെ അവര്‍ പറഞ്ഞു കേള്‍പ്പിച്ചെന്നും ദീപ്‌കേ എക്‌സിൽ എഴുതിയ കുറിപ്പില്‍ അവകാശപ്പെടുന്നു.

കടുത്ത മഴയിലും പ്രതിഷേധം തുടരുന്ന സിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സിജെപി. പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിജീത്ത് ദീപ്കേ കത്തയച്ചിരുന്നു.

നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്നാണ് അഭിജീത്ത് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടത്. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ്റെ രാജിയും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടിരുന്നു. പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകൾ എടുത്തിരുന്നത് അടക്കം കത്തില്‍ അഭിജീത്ത് പരാമര്‍ശിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.