ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്‌ച അവസാനിപ്പിച്ചു. ലോറി കിടക്കുന്ന സ്ഥലത്തെ കുറിച്ച് വ്യക്തത ലഭിച്ച സാഹചര്യത്തില്‍ പത്താം ദിവസമായ വ്യാഴാഴ്‌ച ദിവസം നിർണായകമാണ്. അർജുനെ പുഴയിൽ നിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം.. ആദ്യം ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ശ്രമം നടത്തും. പിന്നീടാകും ട്രക്ക് പുറത്തെടുക്കുക.
കാലാവസ്ഥ അനുകൂലമെങ്കിൽ മുങ്ങല്‍ വിദഗ്‌ധരെ പുഴയില്‍ ഇറക്കി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്‌താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്ക് ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ വ്യാഴാഴ്‌ച രാവിലെയോടെ എത്തിച്ചാണ് പരിശോധന.
കാണാതായ ട്രക്കിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനം ബുധനാഴ്‌ചഅവസാന ഘട്ടത്തിലേക്ക് അടുത്തിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്ന നേവിയുടെ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിച്ചു.
കരയില്‍ നിന്ന് 20 മീറ്റര്‍ മാറി 15 അടി താഴ്‌ചയിലാണ് അര്‍ജുൻ്റെ ട്രക്കിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തിച്ച വലിയ ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ട്രക്കിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോറി പുഴയില്‍ നിന്ന് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനുള്ള സാഹചര്യം പരിശോധിക്കാന്‍ മൂന്ന് ബോട്ടുകളില്‍ നാവിക സേനാംഗങ്ങള്‍ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും കനത്ത ഒഴുക്കുകാരണം മുന്നോട്ടു പോകാനായില്ല.
30 അടിയോളം താഴ്‌ചയുള്ള പുഴയാണ് ഗംഗാവലി. നിലവില്‍ അടിയൊഴുക്ക് ശക്തമാണ്. ട്രക്ക് കണ്ടെത്തിയ വിവരം കര്‍ണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡയും പൊലീസും സ്ഥിരീകരിച്ചു.



