നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് സാഹിത്യകാരൻ ബെന്യാമിൻ വ്യക്തമാക്കി. പത്തനംതിട്ടയിലെ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് വന്ന വാർത്തകളെ തുടർന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണം. “ആ ബെന്യാമിൻ ഞാനല്ല” എന്ന് വ്യക്തമാക്കി, രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നു പറയുന്നത് സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടല്ലെന്നും, തന്റെ സ്വപ്നങ്ങളും ജീവിതവും മുഴുവൻ സാഹിത്യത്തിനായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എഴുതാനിരിക്കുന്ന ചില കൃതികൾ പൂർത്തിയാക്കുക തന്നെയാണ് തന്റെ ആഗ്രഹമെന്നും, ഇത്തരം വാർത്തകൾ ഇനി പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് ബെന്യാമിൻ അഭ്യർത്ഥിച്ചു.
എനിക്ക് രാഷ്ട്രീയമുണ്ട്, അഭിപ്രായങ്ങളും നിലപാടുകളും പറയും. അതിനര്‍ത്ഥം അത് രാഷ്ട്രീയത്തില്‍ ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് എന്നല്ല. അതുകൊണ്ട് ഇത്തരം വാര്‍ത്തകളും കൊണ്ട് ഇനിയും ഈ വഴി വരല്ലേ മാധ്യമങ്ങളേ..’, ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ ഇന്ത്യയിലെ ഏത് പൗരനെയും പോലെ എനിക്കും രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ നിലപാടുകളുണ്ട്, എളിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്, പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും എന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുമുണ്ട്. എന്നാല്‍ അതൊക്കെ ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണെന്നത് ഞാന്‍ ഇന്നോളം എടുത്തിട്ടുള്ള നിലപാടുകളെ റദ്ദുചെയ്തു കളയുന്നതാണ്.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തില്‍ ഇറങ്ങുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന നിരവധി ആളുകള്‍ ഉയര്‍ന്നു വരുന്ന സമൂഹത്തില്‍ മാധ്യമങ്ങള്‍ ഇങ്ങനെയും ഒരു സാധ്യത സംശയിക്കുന്നതില്‍ തെറ്റു പറയാനില്ല. എന്നാല്‍ അങ്ങനെയല്ലാതെയും രാഷ്ട്രീയവും നിലപാടുകളും പറയുന്നവര്‍ ഇവിടെയുണ്ടെന്ന് അറിയിക്കുക എന്റെ ഉത്തരവാദിത്തമാണ്.’- ബെന്യാമിൻ പറഞ്ഞു.



