യുഎഇയിലെ തുറമുഖ നഗരമായ ഫുജൈറയിൽ നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റത് “അസ്വീകാര്യമാണ്” എന്ന് ഇന്ത്യ വിശേഷിപ്പിക്കുകയും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
ഫുജൈറയിലെ ഒരു പ്രധാന എണ്ണ വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് ന്യൂഡൽഹിയുടെ പ്രതികരണം. ആക്രമണം നടത്തിയത് ഇറാനാണെന്ന് യുഎഇ ആരോപിച്ചിരുന്നു.
“മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ ഫുജൈറക്കെതിരായ ആക്രമണം അസ്വീകാര്യമാണ്,” -വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
“ഈ ശത്രുതകൾ ഉടനടി അവസാനിപ്പിക്കണമെന്നും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും നിരപരാധികളായ സാധാരണക്കാരെയും ലക്ഷ്യമിടുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,” -വക്താവ് പറഞ്ഞു.
പശ്ചിമേഷ്യയിൽ ഉടനീളം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ കഴിയുന്ന തരത്തിൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സംഭാഷണത്തിനും നയതന്ത്രത്തിനും വേണ്ടി ഇന്ത്യ തുടർന്നും നിലകൊള്ളുമെന്ന് ജയ്‌സ്വാൾ പറഞ്ഞു .
“അന്താരാഷ്ട്ര നിയമം അനുസരിച്ച് ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രവും തടസമില്ലാത്തതുമായ നാവിഗേഷനും വാണിജ്യവും ഞങ്ങൾ ആവശ്യപ്പെടുന്നു. പ്രശ്‌നങ്ങളുടെ സമാധാനപരമായ പരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കാൻ ഇന്ത്യ തയ്യാറാണ്,” -അദ്ദേഹം പറഞ്ഞു.



