ചാൾസ് രാജാവിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ്. ഓസ്‌ട്രേലിയൻ പാർലമെന്‍റ് ഹൗസിൽ ചാൾസ് മൂന്നാമൻ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഇനിയും ഒരു സമ്പൂർണ റിപ്പബ്ലിക്കായി മാറിയിട്ടില്ലാത്ത ഓസ്ട്രേലിയയിൽ നിലവിൽ ചാൾസ് രാജാവാണ് രാഷ്ട്ര തലവൻ.
ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ എൻ്റെ രാജാവുമല്ല എന്നായിരുന്നു സെനറ്റർ സഭയിൽ വിളിച്ചു പറഞ്ഞത്. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബെറ സന്ദർശിക്കാൻ എത്തിയതായിരുന്നു യുകെയിൽ നിന്നും ചാൾസ് രാജാവ്. പ്രസംഗം പൂർത്തിയാക്കിയ പിന്നാലെ സ്വതന്ത്ര സെനറ്റർ ലിഡിയ തോർപ്പ് കൊളോണിയൽ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു.
നിങ്ങൾ വംശഹത്യ നടത്തി, ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് തിരികെ നൽകൂ, ഞങ്ങളുടെ ആസ്തി, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ, ഞങ്ങളുടെ ഭൂമി, അതെല്ലാം ഞങ്ങൾക്ക് തിരിച്ചു നൽകൂ എന്നും ഓസ്ട്രേലിയൻ സെനറ്റർ പറഞ്ഞു. തൊട്ടുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ലിഡിയയെ ചേംബറിനു പുറത്തേക്ക് കൊണ്ടുപോയി.
ആദിവാസി വിഭാഗത്തിൽപെട്ടയാളാണ് ലിഡിയ തോർപ്പ്. രാജ്യത്തിന്റെ ഭരണഘടനയിൽ തദ്ദേശീയരായ ഓസ്‌ട്രേലിയക്കാരെ അംഗീകരിക്കാനും ഒരു തദ്ദേശീയ കൺസൾട്ടേറ്റീവ് ബോഡി സ്ഥാപിക്കാനുള്ള നിർദേശങ്ങൾ കഴിഞ്ഞ വർഷം സർക്കാർ നിരസിച്ചിതിനെ തുടർന്നാണ് ലിഡിയയുടെ പ്രതിഷേധം.



