ബെംഗളൂരു നഗരത്തിൽ ഓട്ടോ എൽ.പി.ജി. ക്ഷാമം അതീവ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. നഗരത്തിൽ എൽ.പി.ജി. ലഭ്യമായിരുന്ന പമ്പുകളിൽ പകുതിയോളവും നിലവിൽ അടഞ്ഞുകിടക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്ന പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നതിനായി ഓട്ടോറിക്ഷകളുടെ രണ്ടും മൂന്നും കിലോമീറ്റർ നീളത്തിലുള്ള വരികളാണ് പുലർച്ചെ മുതൽ കാണപ്പെടുന്നത്.
മണിക്കൂറുകളോളം കാത്തുനിന്നാൽ മാത്രമേ ഓട്ടോക്കാർക്ക് വാതകം ലഭിക്കുന്നുള്ളൂ എന്നത് അവരുടെ ദൈനംദിന വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളിൽ വിലയിൽ വലിയ മാറ്റമില്ലെങ്കിലും സ്വകാര്യ ഏജൻസികൾ നിരക്ക് ഗണ്യമായി വർധിപ്പിച്ചത് ഓട്ടോ ഡ്രൈവർമാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ധനക്ഷാമവും വിലവർധനവും കാരണം യാത്രക്കൂലി വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ബെംഗളൂരുവിലെ ഓട്ടോറിക്ഷക്കാർ. ഒല, ഊബർ തുടങ്ങിയ ആപ്പ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോകളും നിരക്ക് ഉയർത്തിയത് സാധാരണക്കാരായ യാത്രക്കാരെയും വലയ്ക്കുന്നു. നഗരത്തിൽ എൽ.പി.ജി. വിതരണം വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിട്ടുണ്ടെങ്കിലും പല പമ്പുകളും ഇപ്പോഴും പ്രവർത്തനരഹിതമായി തുടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും എൽ.പി.ജി. കപ്പലുകൾ രാജ്യത്തെത്തുന്നുണ്ടെന്നും ഇന്ധന ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



