മുംബൈ: ഗുരുതരമായ വീഴ്‌ചകൾ കാരണം ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഡിവിഷണൽ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെ ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ റോളുകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്യാൻ വ്യോമയാന സുരക്ഷാ നിരീക്ഷണ ഏജൻസിയായ ഡിജിസിഎ ഉത്തരവിട്ടു.
ജൂൺ 20-ലെ ഉത്തരവിൽ ഈ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടികൾ ആരംഭിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനിനോട് നിർദ്ദേശിച്ചു. റെഗുലേറ്ററുടെ നിർദ്ദേശം അംഗീകരിച്ചതായും ഉത്തരവ് നടപ്പിലാക്കിയതായും എയർ ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു.
“ഇടക്കാലത്ത്, കമ്പനിയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് കൺട്രോൾ സെൻ്റെറിന് (IOCC) നേരിട്ടുള്ള മേൽനോട്ടം വഹിക്കും. സുരക്ഷാ പ്രോട്ടോക്കോളുകളും സ്റ്റാൻഡേർഡ് രീതികളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” -എയർലൈൻ ശനിയാഴ്‌ച പ്രസ്‌താവനയിൽ പറഞ്ഞു.
ഡിജിസിഎ ഉത്തരവിൽ ഇങ്ങനെ പറയുന്നു: “ലൈസൻസിംഗ്, വിശ്രമം, സമീപകാല ആവശ്യകതകൾ എന്നിവയിൽ വീഴ്‌ച വരുത്തിയിട്ടും വിമാന ജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്‌തതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ സ്വമേധയാ വെളിപ്പെടുത്തിയ ആവർത്തിച്ചുള്ളതും ഗുരുതരവുമായ ലംഘനങ്ങൾ.
“ARMSൽ നിന്ന് CAE ഫ്ലൈറ്റ് ആൻഡ് ക്രൂ മാനേജ്മെന്റ് സിസ്റ്റത്തിലേക്കുള്ള പരിവർത്തനാനന്തര അവലോകനത്തിലാണ് ഈ ലംഘനങ്ങൾ കണ്ടെത്തിയത്.” ക്രൂ റോസ്റ്ററിംഗ്, ഫ്ലൈറ്റ് പ്ലാനിംഗ് എന്നിവയുൾപ്പെടെ വിവിധ പ്രവർത്തന, മാനേജ്മെന്റ് ജോലികൾക്കായി എയർലൈൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ARMS (എയർ റൂട്ട് മാനേജ്മെന്റ് സിസ്റ്റം).
“ക്രൂ ഷെഡ്യൂളിംഗ്, കംപ്ലയൻസ് മോണിറ്ററിംഗ്, ആന്തരിക ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപരമായ പരാജയങ്ങളിലേക്കാണ് സ്വമേധയാ ഉള്ള വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത്,” -എന്ന് ഡിജിസിഎ ഉത്തരവ് പറയുന്നു. “ഈ പ്രവർത്തന വീഴ്‌ചകൾക്ക് നേരിട്ട് ഉത്തരവാദികളായ പ്രധാന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികളുടെ അഭാവമാണ് പ്രത്യേക ആശങ്ക” -എന്ന് ചൂണ്ടിക്കാണിച്ചു.
“അനധികൃതവും അനുസരണക്കേട് ഉള്ളതുമായ ക്രൂ പെയറിംഗ്, നിർബന്ധിത ലൈസൻസിംഗിൻ്റെയും സമീപകാല മാനദണ്ഡങ്ങളുടെയും ലംഘനം, ഷെഡ്യൂളിംഗ് പ്രോട്ടോക്കോളിലും മേൽനോട്ടത്തിലും വ്യവസ്ഥാപരമായ പരാജയങ്ങൾ” എന്നിവ ഉൾപ്പെടെയുള്ള ഗുരുതരവും ആവർത്തിച്ചുള്ളതുമായ വീഴ്‌ചകളിൽ ഈ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റെഗുലേറ്റർ ചൂണ്ടിക്കാട്ടി.
ക്രൂ ഷെഡ്യൂളിംഗിൽ ഭാവിയിൽ ലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസ് സസ്പെൻഷൻ, പ്രവർത്തന നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ “കർശന നടപടികൾ” ഉണ്ടാകുമെന്ന് ഡിജിസിഎ എയർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്‌ച ബോയിംഗ് 787-8 ഡ്രീംലൈനർ അപകടത്തെ തുടർന്ന് എയർലൈൻ കർശന പരിശോധനക്ക് വിധേയമായ സമയത്താണ് ഡിജിസിഎയുടെ ഏറ്റവും പുതിയ നിർദ്ദേശം വന്നിരിക്കുന്നത്.
ജൂൺ 12ന് 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം AI-171 അഹമ്മദാബാദിൽ തകർന്നു വീണിരുന്നു. പറന്നുയർന്ന് അൽപ സമയത്തിനുള്ളിൽ ഒരു മെഡിക്കൽ കോംപ്ലക്‌സിൽ ഇടിച്ചു കയറുകയും വൻ ദുരന്തം സംഭവിക്കുകയും ചെയ്‌തു.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



